അഗർത്തല: ത്രിപുരയിൽ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ ത്രിപ മോതയെ കൂടെക്കൂട്ടാനായി ബിജെപിയുടെ നീക്കം. തിപ്ര മോതയുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഹിമന്ത് ബിശ്വ ശർമയും മുൻ മുഖ്യമന്ത്രി മണിക് സാഹയും വ്യക്തമാക്കി. 2024-ലെ തിരഞ്ഞെടുപ്പിലടക്കം വോട്ട് വിഹിതം ഭിന്നിക്കപ്പെടാതിരിക്കാനാണ് പ്രതിപക്ഷ സ്ഥാനനത്തും നിന്നും തിപ്ര മോതയെ സ്വന്തം പാളയത്തിലെത്തിക്കാൻ ബിജെപി ചരടുവലിക്കുന്നത് എന്നാണ് വിവരം. ക്ഷണം സ്വീകരിച്ചാൽ പ്രത്യോദ് ദേബ് ബർമ്മന് ഉപ മുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്നാണ് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കോൺഗ്രസ്-സിപിഎം സഖ്യത്തിന് ബിജെപി തുടർഭരണം നേടുന്നത് തടയിടാനായില്ലെങ്കിലും ചുരുങ്ങിയ കാലയളവിൽ തിപ്ര മോത നേടിയ വളർച്ച ബിജെപി ഗൗരവതരമായി പരിഗണിക്കുന്നു എന്നാണ് നിലവിലെ സാഹചര്യത്തിൽ നിന്നും വ്യക്തമാക്കുന്നത്.
ത്രിപുരയിൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്താൻ സഹായിച്ചത് സ്‌ത്രീ വോട്ടർമാരുടെ പിന്തുണയാണെന്ന് ബി.ജെ.പി കരുതുന്നു. ഇത്തവണ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ് വോട്ട് ചെയ്‌തത്. ത്രിപുരയിലെ 13,99,289 സ്ത്രീ വോട്ടർമാരിൽ 89.17 ശതമാനവും വോട്ട് ചെയ്‌തപ്പോൾ 14,15,233 പുരുഷന്മാരിൽ 86.12 ശതമാനമാണ് വോട്ട് ചെയ്തത്. വികസനവും സമാധാനവും എന്ന ബി.ജെ.പി മുദ്രാവാക്യം സ്ത്രീകൾ ഏറ്റെടുത്തെന്ന് കേന്ദ്രനേതൃത്വം വിശ്വസിക്കുന്നു.
ജനഹിതം അനുകൂലമായ സാഹചര്യത്തിൽ തിപ്ര മോത പ്രതിപക്ഷത്ത് ഇരിക്കുന്നത് വോട്ട് ഭിന്നിപ്പിക്കാൻ കാരണമായേക്കാം എന്നാണ് വിലയിരുത്തൽ. അതിനാൽ തന്നെ 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വടക്ക് കിഴക്കൻ മേഖലയ്ക്ക് ഒരു സന്ദേശം നൽകാനൊരുങ്ങുന്ന ബിജെപി കഴിവതും തിപ്ര മോതയെ കൂടെ കൂട്ടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. തിപ്ര നേതൃത്വത്തെ കൂടെ കൂട്ടാനായി ഹിമന്ത് ബിശ്വ ശർമ വീണ്ടും ചർച്ച നടത്തുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |