തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കായി ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കായി ശേഖരിക്കുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ. ഇതിനെ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. ശുചീകരണ സമയത്ത് തന്നെയായിരിക്കും കല്ലുകൾ ശേഖരിക്കുന്നത്. കല്ല് അനധികൃതമായി ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും മേയർ വ്യക്തമാക്കി.
പൊങ്കാലയോടനുബന്ധിച്ച് കൂടുതൽ ശുചിമുറികൾ സജ്ജമാക്കും. പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന മൺപാത്രങ്ങളിലെ മായം പരിശോധിക്കുന്നതിനായി സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു.
അതേസമയം, ആറ്റുകാൽ പൊങ്കാലയ്ക്കായി എത്തുന്നവർക്കായി സുരക്ഷാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് കെ എസ് ഇ ബി. ട്രാൻസ്ഫോമറുകളിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ച് മാത്രമേ പൊങ്കാലയിടാവൂ എന്ന് കെ എസ് ഇ ബി അറിയിച്ചു. ട്രാൻസ്ഫോമറുകളുടെ ചുറ്റുവേലിയിൽ നിന്നും നിശ്ചിത അകലം പാലിക്കണമെന്നും അവിടെ വിശ്രമിക്കുകയോ സാധന സാമഗ്രികൾ സൂക്ഷിക്കുകയോ ചെയ്യരുതെന്നും അറിയിപ്പിലുണ്ട്.
ട്രാൻസ്ഫോമറുകൾ എന്ന പോലെ വൈദ്യുതി പോസ്റ്റുകളുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വൈദ്യുതി പോസ്റ്റുകളുടെ ചുവട്ടിൽ പൊങ്കാലയിടാതിരിക്കാൻ ശ്രദ്ധിക്കുക. ട്രാൻസ്ഫോമറുകളുടെയും വൈദ്യുത പോസ്റ്റുകളുടെയും ചുവട്ടിൽ ചപ്പുചവറുകൾ നിക്ഷേപിക്കുന്നതും ഒഴിവാക്കണം. ലൈറ്റുകൾ ദീപാലങ്കാരങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് കൈയെത്താത്ത ഉയരത്തിലായിരിക്കണം സംഘാടകർ സ്ഥാപിക്കേണ്ടത്. ഗേറ്റുകൾ, ഇരുമ്പ് തൂണുകൾ, ഗ്രില്ലുകൾ, ലോഹ ബോർഡുകൾ എന്നിവയിൽ കൂടെ കടന്നു പോകുന്ന തരത്തിൽ വൈദ്യുതി ദീപാലാങ്കാരങ്ങൾ സ്ഥാപിക്കരുത്.
വൈദ്യുതി പോസ്റ്റുകളിൽ ദീപാലങ്കാരങ്ങൾ സ്ഥാപിക്കാൻ പാടില്ല. ഗുണ നിലവാരമുള്ള വയറുകൾ, സ്വിച്ച് ബോർഡുകൾ എന്നിവ ശബ്ദ, വെളിച്ച സംവിധാനങ്ങൾക്കായി ഉപയോഗിക്കണം. അംഗീകൃത കോൺട്രാക്ടർമാരെ മാത്രം ചുമതല ഏൽപ്പിക്കാൻ ശ്രദ്ധിക്കണം. മേൽപ്പറഞ്ഞ സുരക്ഷാ നിർദേശങ്ങൾ ആറ്റുകാൽ പൊങ്കാലയിടുന്നവരും ഉത്സവത്തിൽ പങ്കാളികളാകുന്നവരും കർശനമായി പാലിക്കണമെന്ന് കെ എസ് ഇ ബി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |