തൃശ്ശൂർ: സദാചാര ആക്രമണത്തിനെ തുടർന്ന് ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിൽ ആകെ എട്ട് പ്രതികളാണുള്ളത്. ഇവരെ പിടികൂടാനായി ഇരിങ്ങാലക്കുട റൂറൽ എസ് പി ഐശ്വര്യ ഡോങ്റേയുടെ നേതൃത്വത്തിൽ പ്രത്യേകം അന്വേഷണ സംഘത്തിനെ നിയോഗിച്ചിട്ടുണ്ട്. വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയതിന് പിന്നാലെയാണ് സഹറിനെ സദാചാര ഗുണ്ടകൾ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ അറസ്റ്റ് വൈകിയതിൽ വീഴ്ച പരിശോധിക്കുമെന്ന് എസ് പി ഐശ്വര്യ ഡോങ്റേ വ്യക്തമാക്കി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ കേസിൽ നിർണായക വഴിത്തിരിവായിരുന്നു. പ്രതികളിലൊരാളായ രാഹുൽ വിദേശത്തേയ്ക്ക് കടന്നതായും മറ്റു പ്രതികൾ മുൻകൂർ ജാമ്യത്തിനായുള്ള ശ്രമം നടത്തുന്നതായുമാണ് വിവരം.
കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിന് അർദ്ധരാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രവാസിയുടെ ഭാര്യയായ സുഹൃത്തിന്റെ വീട്ടിൽ നിന്നിറക്കി സഹറിനെ മർദിക്കുകയായിരുന്നുവെന്നാണ് വിവരം. അർദ്ധ രാത്രി ഫോൺ വന്നതിനെ തുടർന്നാണ് യുവാവ് ഇവരുടെ വീട്ടിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയത് ചോദ്യം ചെയ്യാൻ സദാചാര ഗുണ്ടകൾ എത്തുകയും ആക്രമിക്കുകയുമായിരുന്നു.
സംഭവത്തിന് ശേഷം സ്വന്തം വീട്ടിലെത്തിയ സഹർ വേദന കൊണ്ട് നിലവിളിച്ചു. മാതാവും ബന്ധുക്കളും ഉടൻ ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില വഷളായതിനെത്തുടർന്ന് നേരത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരവേയായിരുന്നു മരണം. സഹറിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അതേസമയം കേസിൽ ഇത് വരെ പ്രതികളെ പിടികൂടാത്തത് അമർഷത്തിന് കാരണമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |