വാഷിംഗ്‌ടൺ: ഇന്ത്യ- പാക് സംഘർഷം വർദ്ധിക്കുന്നതായും ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം ഉണ്ടാകാൻ സാദ്ധ്യതയേറെയാണെന്നും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പാക് പ്രകോപനങ്ങൾക്ക് മുൻകാലങ്ങളെ അപേക്ഷിച്ച് സൈനിക ശക്തി ഉപയോഗിച്ച് ഇന്ത്യ മറുപടി നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയും ചൈനയും അതിർത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉഭയകക്ഷി ചർച്ചകൾ നടത്തിയെങ്കിലും 2020ലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ ഇടയുള്ളതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതിർത്തികളിൽ ഇന്ത്യയും ചൈനയും സൈനികവിന്യാസം വർദ്ധിപ്പിച്ചത് രണ്ട് ആണവശക്തികൾ തമ്മിലുള്ള സായുധ ഏറ്റുമുട്ടലിനുള്ള സാദ്ധ്യത ഉയർത്തുന്നു. ഇത് യു എസ് വ്യക്തികൾക്കും താത്പര്യങ്ങൾക്കുംമേൽ ഭീഷണിയാകുന്നു. ഇത് യു എസിന്റെ ഇടപെടലിന് ആഹ്വാനം ചെയ്യും. ഇന്ത്യ- പാക് സംഘർഷത്തിലും ഇരുരാജ്യങ്ങളുടെയും ആണവ ശക്തി വെല്ലുവിളിയാകുന്നു.
ഇന്ത്യാവിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിൽ പാകിസ്ഥാന് നീണ്ട ചരിത്രമുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യ, പാകിസ്ഥാൻ പ്രകോപനങ്ങൾക്ക് സൈനിക ശക്തി ഉപയോഗിച്ച് പ്രതികരിക്കാൻ സാദ്ധ്യതയുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കാശ്‌മീരിൽ അക്രമങ്ങളും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ തീവ്രവാദി ആക്രമണങ്ങൾ ഉണ്ടാകാനും കാരണമാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
തീവ്രവാദ ഭീഷണികൾ നേരിടാനും അക്രമാസക്തമായ തീവ്രവാദ പ്രവർത്തനങ്ങളെ ചെറുക്കുന്നതിനായും പാകിസ്ഥാനുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം യു എസ്-പാക് ഭീകരവിരുദ്ധ സംഭാഷണം നൽകുന്നുവെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |