തിരുവനന്തപുരം: പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വപ്നയ്ക്കെതിരെ നിയമപരമായി മുന്നോട്ട് പോകാൻ സി.പി.എമ്മിന് നട്ടെല്ലുണ്ടോയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ചോദിച്ചു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി സമൂഹത്തിന് മുന്നിൽ തൊലിയുരിഞ്ഞ നിലയിൽ ആയെന്നും സുധാകരൻ പരിഹസിച്ചു. ഇനിയും കൂടുതൽ അപഹാസ്യനാകാൻ നിന്നുകൊടുക്കണോയെന്ന് അദ്ദേഹം സ്വയം തീരുമാനിക്കണം. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും സംശയത്തിന്റെ ആനുകൂല്യം നൽകിയവർ പോലും ഇപ്പോൾ മറിച്ചു ചിന്തിക്കുന്നുണ്ടെന്നും സുധാകരൻ കുറ്റപ്പെടുത്തി.
കൊന്നും കൊലവിളിച്ചും പാരമ്പര്യമുള്ളവരാണ് ഭരണത്തിലിരിക്കുന്നത്. സി.പി.എം ഭരണത്തിൽ കേരളം അധോലോകമായി മാറിയിരിക്കുന്നു. ഈ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ താത്വിക അവലോകനമല്ല മറിച്ച് നിയമപരമായി നേരിടാൻ നട്ടെല്ലുണ്ടോയെന്നാണ് അറയേണ്ടത്. മുഖ്യമന്ത്രി മുമ്പ് പരാമർശിച്ചിട്ടുള്ള അവതാരങ്ങൾ ഓരോന്നായി കുടം തുറന്ന് പുറത്തുവരുകയാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കോടികളുടെ ഇടപാടുകളും അധോലോകത്തിന്റെ നീക്കങ്ങളും പുറത്തുവരേണ്ടത് അനിവാര്യമാണ്. അതിന് ആവശ്യമായ നിയമപരവും ധാർമികവുമായ നടപടികൾ സ്വീകരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
അതേസമയം സ്വപ്ന സുരേഷിന്റെ ആരോപണത്തോട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചില്ല. ഒന്നും പറയാനില്ലെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് എം.വി. ഗോവിന്ദന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |