കൊച്ചി: ലോട്ടറി നറുക്കെടുപ്പ് കൂടുതൽ സുതാര്യമാക്കാനുള്ള പദ്ധതിയുമായി ലോട്ടറി വകുപ്പ്. ഇനിമുതൽ പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ ഓരോ ജില്ലകളിലും നറുക്കെടുപ്പ് മെഷീൻ എത്തും. ചാനലിലൂടെ കാണുന്ന നറുക്കെടുപ്പ് എങ്ങനെയെന്ന് ജനങ്ങൾക്ക് നേരിട്ട് കാണാനുള്ള അവസരമാണ് വകുപ്പ് ഒരുക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ സ്റ്രുഡിയോയിൽ തന്നെ നറുക്കെടുപ്പ് നടത്തും. മറ്റു ജില്ലകളിലാണ് നറുക്കെടുപ്പ് വാഹനം എത്തുന്നത്.
ഓരോ ദിവസവും ഓരോ ജില്ലകളിലായി നറുക്കെടുപ്പ് നടക്കും. നറുക്കെടുപ്പ് മെഷിനുമായി കേരളത്തിലെമ്പാടും സഞ്ചരിച്ച് ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ വിജയിയെ പ്രഖ്യാപിക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി. സുബൈർ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി പുതിയ രണ്ട് മെഷീൻ വാങ്ങുന്നതിനുള്ള ചർച്ച പുരോഗമിക്കുകയാണ്.
ഇപ്പോൾ ഉപയോഗിക്കുന്ന മെഷീൻ അഞ്ച് വർഷം മുമ്പ് പഞ്ചാബിൽ നിന്ന് 12 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. നിലവിലെ മെഷീനിൽ അക്കങ്ങളുടെ 18 നിരകളുണ്ട്. പുതിയ മെഷീനിൽ 50 നിരകൾ ഉണ്ടാകും. സമ്മാനങ്ങളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായാണ് 50 നിരകളുള്ള മെഷീൻ വാങ്ങുന്നത്.
നാല് മാസത്തിനകം പദ്ധതി നടപ്പാക്കും. മെഷീൻ ഘടിപ്പിച്ച വാഹനം ഓരോ ജില്ലയിലെയും പ്രധാന ജംഗ്ഷനുകളിൽ നിറുത്തി നറുക്കെടുപ്പ് നടത്തും. നിലവിലുള്ളതുപോലെ തന്നെ വിധികർത്താക്കളായി ജനപ്രതിനിധി, സെലിബ്രിറ്റി, മാദ്ധ്യമപ്രവർത്തകർ, അഭിഭാഷകർ എന്നിവരുണ്ടാകും. ടെലിവിഷൻ ചാനലുകളിലൂടെയും യൂട്യൂബിലൂടെയുമുള്ള നറുക്കെടുപ്പിന്റെ ലൈവ് സംപ്രേഷണം തുടരും. ഇത് എപ്രകാരമാവണമെന്നുള്ള തീരുമാനം ഉടനുണ്ടാവും.
ലോട്ടറി നറുക്കെടുപ്പ് എത്രത്തോളം സുതാര്യമാണെന്നും സത്യസന്ധമാണെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് ലക്ഷ്യം. എല്ലാ ജില്ലയിലും നറുക്കെടുപ്പ് നടത്തുമ്പോൾ വിശ്വാസ്യത വർദ്ധിക്കും.
ടി.ബി. സുബൈർ
ചെയർമാൻ
ലോട്ടറി ക്ഷേമനിധി ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |