ന്യൂഡൽഹി: ഡോക്‌ടറെ കാണുന്നതിനായി ഒരു അപ്പോയിൻമെന്റിന് ശ്രമിച്ചതാണ് ഡൽഹി സ്വദേശിനിയായ തപസും ഖുറേഷി. എന്നാൽ ഒറ്റ ഫോൺകോളിൽ തപസുമിന് നഷ്‌ടമായത് 60000ലധികം രൂപയാണ്. ഗൂഗിളിലൂടെ ഡോ.സുമിത് ജെയിനിന്റെ ക്ലിനിക്കിലെ നമ്പർ തിരഞ്ഞെടുത്ത തപസും തന്റെ ഫോണിൽ നിന്നും ക്ളിനിക്കിലേക്ക് വിളിച്ചു. എന്നാൽ എന്തുകൊണ്ടോ കോൾ ലഭിച്ചില്ല.
അൽപം കഴിഞ്ഞതും തപസുമിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. ഡോക്‌ടറുടെ ക്ളിനിക്കിലെ സ്‌റ്റാഫാണ് എന്ന് പരിചയപ്പെടുത്തിയാണ് സംസാരിച്ചത്. തുടർന്ന് ഒരു ലിങ്ക് അയച്ചുതരുമെന്നും അനാഥ കുട്ടികൾക്കുള്ള ഒരു സ്ഥാപനത്തിലേക്ക് 50,000 രൂപ നൽകണമെന്നും ഫോൺ വിളിച്ചയാൾ ആവശ്യപ്പെട്ടു.
വിളിച്ചയാൾ നൽകിയ ലിങ്ക് ഉപയോഗിച്ച് സ്വന്തം ഫോണിൽ 51900 അയക്കാൻ തപസും ശ്രമിച്ചു കഴിഞ്ഞില്ല. തുടർന്ന് സഹോദരഭാര്യയുടെ ഫോണിൽ നിന്നും പണമയക്കാൻ ശ്രമിച്ചു. എന്നാൽ അതും പരാജയപ്പെട്ടു എന്നാണ് കണ്ടത്. പക്ഷെ അൽപം കഴിഞ്ഞ് 51,900 രൂപയും 10000 രൂപയും അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതായി ബാങ്കിൽ നിന്നും സന്ദേശമെത്തി. ഇതോടെയാണ് താൻ പറ്റിക്കപ്പെട്ടതായി തപസും ഖുറേഷിക്ക് വ്യക്തമായത്. വ്യാജ ലിങ്ക് ഉപയോഗിച്ചാണ് തട്ടിപ്പുകാരന് ഖുറേഷിയുടെ അക്കൗണ്ട് വിവരങ്ങൾ ലഭിച്ചത്. ഇവരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡൽഹിയിൽ ടിവി അവതാരകയായി ജോലി നോക്കുകയാണ് തപസും ഖുറേഷി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |