കണ്ണൂർ: ആയുർവേദ റിസോർട്ട് വിവാദത്തിൽ ഇ പി ജയരാജൻ നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരിക്കാതെ പി ജയരാജൻ. ഇ പി ആദരണീയനായ നേതാവാണെന്നും വാരികയിൽ നൽകിയ അഭിമുഖത്തെക്കുറിച്ച് തനിക്ക് അറിയില്ല എന്നുമായിരുന്നു പി ജയരാജൻ പറഞ്ഞത്. സി പി എം നേതാവ് തനിക്കെതിരെ ആരോപണം ഉന്നയിച്ചെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു പി ജയരാജന്റെ പ്രതികരണം. വിഷയം പി ജയരാജൻ അഴിമതി ആരോപണമായല്ല സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉന്നയിച്ചത് എന്നായിരുന്നു ഇ പി വ്യക്തമാക്കിയത്.
വാരികയിൽ നൽകിയ അഭിമുഖത്തിൽ ഇ പി എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നുമായിരുന്നു പി ജയരാജന്റെ നിലപാട്. അതേസമയം ഇത് വരെ കെട്ടടങ്ങാത്ത വൈദേകം ആയുർവേദ റിസോർട്ട് വിവാദത്തിൽ പി ജയരാജൻ തനിക്കെതിരെ ആരോപണമുന്നയിച്ചു എന്നതിനെ സ്ഥിരീകരിക്കുകയായിരുന്നു എൽഡിഎഫ് കൺവീനർ ചെയ്തത്.
സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനം പോലെ സഹായിക്കാമോ എന്നും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്നത് ശരിയാണോയെന്നുമാണ് പി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ ചോദിച്ചതെന്ന് ഇ പി വ്യക്തമാക്കിയിരുന്നു. കണ്ണൂരിലെ ആയൂർവേദ റിസോർട്ടിന്റെ പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ഇ പി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നാണ് പി ജയരാജൻ ആവശ്യപ്പെട്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത്തരത്തിലൊരു ആരോപണം പി ജയരാജൻ ഉന്നയിച്ചിട്ടില്ലെന്നും എല്ലാം മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണെന്നുമായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |