ദുബായ്: സ്വകാര്യ സ്‌കൂളുകളില്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഫീസ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ദുബായ്. വിവിധ നിലവാരത്തിലുള്ള സ്‌കൂളുകളില്‍ ആറ് ശതമാനം വരെയാണ് ഫീസ് വര്‍ദ്ധിക്കുക. ട്യൂഷന്‍ ഫീസില്‍ മൂന്ന് ശതമാനം മുതല്‍ ആറ് ശതമാനം വരെ വര്‍ദ്ധനവ് വരുത്താന്‍ ദുബായിലെ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലെപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അനുമതി നല്‍കി.
കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ കണക്കിലെടുത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ദുബായിലെ സ്കൂളുകളിലെ ഫീസ് ഘടന മാറ്റമില്ലാതെ തുടരുകയായിരുന്നു. എമിറേറ്റിലെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് ഫീയിനത്തിലെ പരിഷ്‌കാരം എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സ്‌കൂളുകളെ തരം തിരിച്ചിട്ടുള്ള ശ്രേണി പരിശോധിച്ച് കുട്ടികള്‍ക്കായി തിരഞ്ഞെടുക്കാമെന്നും കെ.എച്ച്.ഡി. ഐ അറിയിച്ചു.
സ്‌കൂളുകളുടെ നിലവാര പരിശോധന പ്രകാരം നല്‍കിയിട്ടുള്ള റേറ്റിംഗ് അനുസരിച്ചാണ് ഫീസ് വര്‍ദ്ധന പ്രാബല്യത്തില്‍ വരിക. നേരത്തെയുണ്ടായിരുന്ന അതേ റേറ്റിങ് തന്നെ നിലനിര്‍ത്തിയിട്ടുള്ള സ്‌കൂളുകള്‍ക്ക് മൂന്ന് ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കാം. വെരി വീക്ക് കാറ്റഗറിയില്‍ നിന്ന് വീക്ക് കാറ്റഗറിയിലേക്ക് മാറിയ സ്‌കൂളുകള്‍ക്കും വീക്ക് കാറ്റഗറിയില്‍ നിന്ന് അക്‌സെപ്റ്റബിള്‍ കാറ്റഗറിയിലേക്ക് മാറിയ സ്‌കൂളുകള്‍ക്കും, അക്‌സെപ്റ്റബിള്‍ കാറ്റഗറിയില്‍ നിന്ന് ഗുഡ് കാറ്റഗറിയിലേക്ക് മാറിയ സ്‌കൂളുകള്‍ക്കും ആറ് ശതമാനം വരെ ഫീസ് വര്‍ദ്ധിപ്പിക്കാം.
ഗുഡ് കാറ്റഗറിയില്‍ നിന്ന് വെരി ഗുഡ് കാറ്റഗറിയിലേക്ക് മാറിയ സ്‌കൂളുകള്‍ക്ക് 5.25 ശതമാനം വരെയാണ് ഫീസ് കൂട്ടാനാവുക. വെരിഗുഡ് കാറ്റഗറിയില്‍ നിന്ന് ഔട്ട് സ്റ്റാന്റിംഗ് കാറ്റഗറിയിലേക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തിയ സ്‌കൂളുകള്‍ക്ക് 4.5 ശതമാനം ഫീസ് വര്‍ദ്ധനവിനും അനുമതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |