ന്യൂയോർക്ക് : കാലിഫോണിയ ആസ്ഥാനമായുള്ള പ്രിൻസസ് ക്രൂസസിന്റെ ' റൂബി പ്രിൻസസ് " എന്ന ആഡംബര കപ്പലിലെ 300 ലേറെ യാത്രക്കാർക്കും ജീവനക്കാർക്കും ഉദര സംബന്ധമായ അജ്ഞാത രോഗം ബാധിച്ചെന്ന് യു.എസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ( സി.ഡി.സി ). ടെക്സസിൽ നിന്ന് മെക്സിക്കോയിലേക്ക് ഫെബ്രുവരി 26 മുതൽ മാർച്ച് 5 വരെ നടത്തിയ യാത്രയ്ക്കിടെയാണ് സംഭവം.
കപ്പലിൽ ആകെ 2,881 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 284 പേരിലാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. 1,159 ജീവനക്കാരിൽ 34 പേരും രോഗ ലക്ഷണങ്ങൾ പ്രകടമാക്കി. ഛർദ്ദിയും അതിസാരവുമാണ് പ്രധാന രോഗലക്ഷണം. എന്നാൽ ഇതിന്റെ കാരണം വ്യക്തമല്ലെന്നാണ് സി.ഡി.സി നടത്തിയ അന്വേഷണത്തിൽ പറയുന്നതെന്ന് ഒരു വിദേശ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. സാമ്പിളുകളും മറ്റും ശേഖരിച്ച് പരിശോധന തുടരുകയാണ്.
അതേ സമയം, മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന നോറോ വൈറസാകാം രോഗബാധയ്ക്ക് പിന്നിലെന്ന് കരുതുന്നുണ്ട്. റോയൽ കരീബിയൻ ഉൾപ്പെടെ മൂന്ന് ആഡംബര കപ്പലുകളിലും ഈ വർഷം നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. വൈറസ് വ്യാപന പശ്ചാത്തലത്തിൽ കപ്പലുകളിലെ ശുചിത്വവും സുരക്ഷാ പ്രോട്ടോക്കോളും വർദ്ധിപ്പിക്കാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു.
മുമ്പ് നിരവധി തവണ യാത്രക്കാർക്കിടെയിൽ കൊവിഡ് വ്യാപനമുണ്ടായതോടെ റൂബി പ്രിൻസസ് വാർത്തകളിൽ ഇടംനേടിയിരുന്നു. 2020ൽ ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ നിന്ന് ആരംഭിച്ച റൂബി പ്രിൻസസിന്റെ യാത്രക്കിടെ 700ലേറെ പേരെ കൊവിഡ് ബാധിക്കുകയും 28 പേർ മരിക്കുകയും ചെയ്തിരുന്നു. ഒരു ക്രൂസ് ഷിപ്പ് നേരിട്ട ഏറ്റവും അപകടകരമായ കൊവിഡ് വ്യാപനമായിരുന്നു അത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |