കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്നാണ് കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തമെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ഉത്തരവാദികൾ ആരായാലും, പ്രാദേശിക ഭരണകൂടം ആയാലും സംസ്ഥാന ഭരണകൂടം ആയാലും മറുപടി പറഞ്ഞേ മതിയാകൂവെന്നും മിഥുൻ പ്രതികരിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംവിധായകന്റെ വിമർശനം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഒരു സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം ആണ്. ദിവസങ്ങൾ ആയി വിഷപ്പുകയിൽ മുങ്ങി നിൽക്കുന്നു. നഗരം, ജില്ല എന്തിനു വീടിന്റെ അകങ്ങളിൽ പോലും വിഷവായു. കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്നായി തന്നെ പരിഗണിക്കാവുന്ന ഒരു ഇൻസിഡന്റ്. ഉത്തരവാദികൾ ആരായാലും - പ്രാദേശിക ഭരണകൂടം ആയാലും സംസ്ഥാന ഭരണകൂടം ആയാലും മറുപടി പറഞ്ഞേ മതിയാകൂ, പ്രതിവിധി യുദ്ധകാലടിസ്ഥാനത്തിൽ കണ്ടെത്തിയേ മതിയാകൂ. ഞങ്ങൾ ജനങ്ങൾ ആരുടെ കയ്യിൽ നിന്നും ഈ പുക ശ്വസിക്കാനുള്ള കൊട്ടേഷൻ കൈപറ്റിയിട്ടില്ല.
P. S : എങ്കിലും എന്തുകൊണ്ടായിരിക്കും പുതു തലമുറ നാടുവിട്ടു വിദേശ രാജ്യങ്ങളിൽ ചേക്കേറുന്നത്?
ജോയ് മാത്യു, ഹരീഷ് പേരടി, ഉണ്ണി മുകുന്ദൻ, സയനോര തുടങ്ങിയ സിനിമാ പ്രവർത്തകരും വിഷയത്തിൽ പ്രതികരിച്ചിരുന്നു. കൊച്ചിയിലെ മാലിന്യപ്പുക അവസാനിപ്പിക്കാൻ ഭരണ -പ്രതിപക്ഷ കക്ഷികൾ ഒരുമിക്കാത്തത് ഏറ്റവും വലിയ മാലിന്യം ഈ നാട്ടിലെ രാഷ്ട്രീയക്കാരൻ ആണെന്ന തിരിച്ചറിവ് കൊണ്ടാണോയെന്ന് ജോയ് മാത്യു ചോദിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആരോപണ പ്രത്യാരോപണങ്ങൾ മാറ്റിവെച്ച് കൊച്ചിയിലെ മാലിന്യപുക അവസാനിപ്പിക്കാൻ ഭരണ -പ്രതിപക്ഷ കക്ഷികൾ ഒരുമിക്കാത്തത് ഏറ്റവും വലിയ മാലിന്യം ഈ നാട്ടിലെ രാഷ്ട്രീയക്കാരൻ ആണെന്ന തിരിച്ചറിവ് കൊണ്ടാണോ അതോ മുമ്പേ തന്നെ പരസ്പരം കൈ കൊടുത്തിരിക്കുന്നത് പുകമറയ്ക്കുള്ളിൽ നമ്മൾ കാണാതെ പോകുന്നതാണോ?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |