കോട്ടയം . ജില്ലയിൽ എച്ച് 3 എൻ 2 ലക്ഷണം മൂന്നുപേരിൽ കണ്ടെത്തിയതോടെ അതീവജാഗ്രതയുമായി ആരോഗ്യവകുപ്പ്. ചിറക്കടവ്, പാലാ, കങ്ങഴ എന്നിവിടങ്ങളിലാണ് രോഗലക്ഷണങ്ങളുള്ളവർ. ഇവരുടെ സാമ്പിൾ പരിശോധനയ്ക്കായി അയക്കും. അഞ്ചു ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി, അതിസാരം, ഛർദ്ദി, ശ്വാസംമുട്ടൽ തുടങ്ങി കൊവിഡ് സമാന ലക്ഷണങ്ങളാണ് എച്ച് 3 എൻ 2 പകർച്ചപ്പനിയുടേതും. ഇൻഫ്ലുവൻസ വകഭേദമായ എച്ച് 3 എൻ 2 സാന്നിദ്ധ്യം നേരത്തെ കേരളത്തിലുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു. കുട്ടികളും പ്രായമായവരും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. നിലവിൽ ആശങ്കപ്പെടേണ്ട സാഹര്യമില്ലെന്ന് അധികൃതർ പറഞ്ഞു.
അതേസമയം ജില്ലയിൽ പനിബാധിതരുടെ എണ്ണവും വർദ്ധിക്കുകയാണ്. വെള്ളിയാഴ്ച ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 467 പേരാണ് ചികിത്സ തേടിയത്. മാർച്ചിൽ ഇതുവരെ 4554 പേർ പനി ബാധിതരായി ചികിത്സ തേടി.
ലക്ഷണങ്ങൾ
അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പനി, മൂന്നാഴ്ച വരെ വരണ്ട ചുമ, ശ്വാസതടസം, ഛർദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം
പ്രതിരോധ മാർഗങ്ങൾ
ആൾക്കൂട്ടം ഒഴിവാക്കണം, മാസ്ക് ധരിക്കണം, നിർജ്ജലീകരണം ഒഴിവാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖവും മൂക്കും മറയ്ക്കുക, അടുത്തിടപഴകുന്നത് ഒഴിവാക്കണം, പനിയും ശരീരവേദനയുമുണ്ടെങ്കിൽ പാരാസെറ്റാമോൾ കഴിക്കണം.
ഭീഷണിയായി ചിക്കൻപോക്സും
കനത്ത ചൂടിനൊപ്പം ചിക്കൻപോക്സും പടരുകയാണ്. വെള്ളിയാഴ്ച ജില്ലയിൽ പത്തു പേർക്ക് രോഗം സ്ഥിരീകരിച്ചു. പത്തുദിവസത്തിനുള്ളിൽ 41 പേർക്കാണ് രോഗം ബാധിച്ചത്. പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണം. വൈറസ് ബാധിച്ച് ഒരാഴ്ച കഴിഞ്ഞ് തിണർപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങി പിന്നീട് ഇവ കുമിളകളാകും. ചിക്കൻ പോക്‌സിന് ആന്റി വൈറൽ ഗുളികകൾ ലഭ്യമാണ്. ശരീരം ഇളം ചൂടുവെള്ളം ഉപയോഗിച്ച് തുടയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |