കോട്ടയം: സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസ് കൊടുക്കലല്ല, മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണികളുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്തൊക്കെ തിരക്കഥ തയ്യാറാക്കി ആരൊക്കെ ആയിരംവട്ടം ശ്രമിച്ചാലും കേരള മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെട്ട് പോകില്ലെന്ന ഉറപ്പ് പാർട്ടിക്കുണ്ട്. കടകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും സ്വപ്നയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകാൻ പാർട്ടി അനുമതി നൽകിയിട്ടുണ്ട്. സ്വപ്നയുടെ ആരോപണങ്ങൾ ചീറ്റിപ്പോയി എട്ടുനിലയിൽ പൊട്ടിയിട്ടും ചില മാദ്ധ്യമങ്ങളും പ്രതിപക്ഷവും പിന്നെയും അത് ഉയർത്തിക്കൊണ്ട് വരികയാണ്. സി.പി.എമ്മിന് ഒന്നും ഭയക്കാനില്ല. കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വപ്ന ഉൾപ്പെടെയുള്ളവർക്കെതിരെ എടുത്ത കേസിൽ ഞങ്ങൾ എന്തിന് ഇടപെടണം. മടിയിൽ കനമുണ്ടെങ്കിലേ വഴിയിൽ ഭയപ്പെടേണ്ടതുള്ളുവെന്ന് പിണറായി ആദ്യമേ പറഞ്ഞിട്ടുണ്ട്. അത് വെറുതെ പറഞ്ഞതുമല്ല. ബ്രഹ്മപുരത്ത് തീ അണയ്ക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി മുൻകൈയെടുത്ത് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് കർശന നടപടി സ്വീകരിച്ചിരുന്നു. പ്ലാസ്റ്റിക് നിരോധനം ശക്തമാക്കണമെന്നും അദ്ദേഹം കോട്ടയത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
സഭാ തർക്കം: ശത്രുവും മിത്രവുമില്ല
സഭാ തർക്കത്തിൽ ആരെയും ശത്രുവോ മിത്രമോ ആയി സർക്കാർ കാണുന്നില്ല. പ്രശ്നപരിഹാരത്തിന് നിയമനിർമ്മാണം നടത്തിയാലും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തിയേ നടപടിയെടുക്കൂ. വർഗീയതയ്ക്കെതിരെ പൊരുതാൻ മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മയിൽ കോൺഗ്രസും മുസ്ലിംലീഗും ഉണ്ടാകണം. അത് ദേശീയതലത്തിൽ രാഷ്ട്രീയ കൂട്ടുകെട്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |