കല്ലറ: മുങ്ങിമരണമെന്നു പറഞ്ഞ് ലോക്കൽ പൊലീസ് എഴുതിത്തള്ളിയ ഭരതന്നൂർ സ്വദേശി 13കാരൻ ആദർശിന്റെ മരണം കൊലപാതകമെന്ന് ഉറപ്പിക്കുന്ന റീപോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. രക്ഷിതാക്കളുടെ വർഷങ്ങളുടെ പോരാട്ടങ്ങൾക്കൊടുവിലാണ് 2019ൽ നടത്തിയ റീപോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം ഇവർക്ക് ലഭിച്ചത്. റിപ്പോർട്ടിൽ തലയോട്ടി തകർന്നെന്നും, നട്ടെല്ലിന് പൊട്ടലുണ്ടെന്നും കണ്ടെത്തി, മുങ്ങിമരണ സാദ്ധ്യത പൂർണമായും തള്ളിക്കളഞ്ഞു. കുട്ടിയുടെ ആന്തരിക അവയങ്ങളിൽ കുളത്തിലെ വെള്ളം കണ്ടെത്തിയില്ല.ആന്തരിക അവയവങ്ങൾ ചുരുങ്ങിയത് ക്ഷതമേറ്റാണെന്നും ഉറപ്പിക്കുന്നതാണ് മുൻ ഫോറൻസിക് മേധാവി ഡോ.കെ.ശശികലയുടെ റിപ്പോർട്ട്. ഭരതന്നൂർ രാമശേരി വിജയ വിലാസത്തിൽ വിജയകുമാറിന്റെയും ഷീജയുടെയും മകൻ ആദർശിനെ 2009 ഏപ്രിൽ അഞ്ചിനാണ് വീടിന് സമീപത്തെ രാമശേരി വയൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകിട്ട് മൂന്നിന് പാല് വാങ്ങാൻ കടയിലേക്കുപോയ ആദർശിനെ കാണാതാകുകയായിരുന്നു. തെരച്ചിലിൽ രാത്രി 12ഓടെ വയലിലെ കുളത്തിൽ മൃതദേഹം കണ്ടെത്തി. അപകടമരണമെന്ന നിലയിലായിരുന്നു ആദ്യം പൊലീസ് അന്വേഷണം നീങ്ങിയത്. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുകയും നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ചെയ്ത് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും പരാതി നൽകി. തുടർന്ന്, 2010ൽ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ആദ്യത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കും നട്ടെല്ലിനും ക്ഷതമേറ്റെന്ന് കണ്ടെത്തിയെങ്കിലും മുങ്ങിമരണമെന്നു പറഞ്ഞ് കേസൊതുക്കാനാണ് ലോക്കൽ പൊലീസ് ശ്രമിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതോടെ തെളിവുകൾ ഓരോന്നായി പുറത്തെത്തി. ലോക്കൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തതിലും വീഴ്ചയുണ്ടായതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. അന്വേഷണസംഘം സംഭവംനടന്ന കുളത്തിലെ വെള്ളം വറ്റിച്ചു പരിശോധിച്ചെങ്കിലും തലയ്ക്കു ക്ഷതമേൽക്കുന്ന കല്ലുപോലുള്ള ഒന്നും കണ്ടെത്താനായില്ല. എന്നാൽ, കുളത്തിൽനിന്ന് ഒരു കുറുവടി ലഭിച്ചു. സംഭവ ദിവസം മഴയായിട്ടും നനയാതെ രക്തം പുരണ്ട ആദർശിന്റെ വസ്ത്രങ്ങളും കുളത്തിന് സമീപത്തു നിന്ന് ലഭിച്ചതോടെ കൊലപാതകമെന്ന സംശയം ബലപ്പെട്ടു. തുടർന്നാണ് റീപോസ്റ്റുമോർട്ടം നടത്തിയത്. കൊലപാതകമെന്ന് ഉറപ്പിക്കുമ്പോഴും 14 കൊല്ലമായി കാണാമറയത്തുള്ള കൊലപാതകിയെ പിടികൂടാൻ അന്വേഷണ സംഘത്തിനായിട്ടില്ല.
സി.ബി.ഐ അന്വേഷണത്തിനായി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകാൻ ഒരുങ്ങുകയാണ്
മാതാപിതാക്കൾ .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |