കണ്ണൂർ:ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാദ്ധ്യത മുൻനിർത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും 'തണ്ണീർ പന്തലുകൾ' ആരംഭിക്കും.ജില്ലയിൽ പകൽ ചൂട് 40 ഡിഗ്രിയും പിന്നിടുന്നതോടെ തണ്ണീർ പന്തലുകൾ ആരംഭിക്കുന്നത് പൊതു ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും.ഇവ മേയ് മാസം വരെ നിലനിർത്താനാണ് മുഖ്യമന്ത്രിയുട നിർദ്ദേശം.
പൊതു ജനങ്ങൾക്ക് ഇത്തരം 'തണ്ണീർ പന്തലുകൾ' എവിടെയാണ് എന്ന അറിയിപ്പ് ജില്ലകൾ തോറും നൽകണം.ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, വനം വകുപ്പ്, അഗ്‌നിശമന രക്ഷാസേന, തദ്ദേശ സ്ഥാപന വകുപ്പ് എന്നിവ വിപുലമായ രീതിയിൽ വേനൽക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള കാമ്പയിൻ നടത്തമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. കാമ്പയിനിനായി സാമൂഹിക സന്നദ്ധസേന, ആപ്തമിത്ര, സിവിൽ ഡിഫൻസ് എന്നിവരെ ഉപയോഗിക്കാം. ക്യാമ്പയിൻ ഒരാഴ്ചക്കുള്ളിൽ ആരംഭിക്കണം. അതതു വകുപ്പുകളുടെ പ്രചാരണ ആവശ്യങ്ങൾക്ക് കരുതിയിട്ടുള്ള തുക ഇതിനായി വിനിയോഗിക്കാം.
താപനിലയിൽ കടുത്ത് കണ്ണൂരും കാസർകോടും
സംസ്ഥാനത്ത് ഉയർന്ന താപനില രേഖപ്പെടുത്തുന്ന ജില്ലകളാണ് കണ്ണൂർ, കാസർകോട് .സാധാരണയിൽ നിന്നും 36 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മട്ടന്നൂരിൽ വിമാനത്താവളത്തിൽ 41.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കണ്ണൂർ ടൗണിൽ 37.1 ഡിഗ്രിയും രേഖപ്പെടുത്തിയിരുന്നു. മലയോരങ്ങളിലും പകൽ കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ട്.വെനൽ മഴ ശക്തമാകാൻ ഇനിയും സമയമെടുക്കുമെന്ന് അധികൃതർ പറഞ്ഞു.
സംഭാരവും തണുത്ത വെള്ളവുമുൾപ്പെടെ ലഭിക്കും
തണ്ണീർപ്പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഒ.ആർ.എസ് എന്നിവ കരുതണം. ഇവയ്ക്കായി പൊതു കെട്ടിടങ്ങൾ, സുമനസ്സുകൾ നൽകുന്ന കെട്ടിടങ്ങൾ എന്നിവ ഉപയോഗിക്കാം.ഇവ സ്ഥാപിക്കുന്നതിന് ദുരന്ത പ്രതികരണനിധിയിൽ നിന്നും ഗ്രാമ പഞ്ചായത്തിന് രണ്ട് ലക്ഷം രൂപ , മുനിസിപ്പാലിറ്റി മൂന്ന് ലക്ഷം രൂപ, കോർപ്പറേഷൻ അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും.ചൂട് കൂടുതലുള്ള ഇത്തരം കേന്ദ്രങ്ങളിൽ താത്കാലികമായി തണുപ്പ് ഉറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |