കൊച്ചി : കൊച്ചിയുടെ വികസന മുഖമായി കൊച്ചി ലുലു മാൾ മാറിയിട്ട് പത്ത് വർഷം പൂർത്തിയാകുന്നു. ബിസിനസ് ജീവിതത്തിലെ ഏറ്റവും വിപ്ലവകരമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു കൊച്ചി ലുലു മാൾ എന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി വ്യക്തമാക്കി. കൊച്ചിയിൽ ഇത്രയും വലിയ മാൾ നടക്കില്ലെന്ന് പലരും പറഞ്ഞു, എന്നാൽ ഈ അഭിപ്രായം മാറ്റേണ്ടി വരുമെന്നും തീരുമാനം ശരിയായിരുന്നുവെന്ന് പറയേണ്ടി വരുമെന്നും മറുപടി നൽകി. കാലം അത് ശരിയാണെന്ന് തെളിയിച്ചിരിക്കുന്നുവെന്നും എം.എ യൂസഫലി പറഞ്ഞു.
പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് സിഇഒ ആൻഡ് ഡയറക്ടർ എം.എ.നിഷാദ് കേക്ക് മുറിച്ചു. ലുലു ഗ്രൂപ്പ് ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ, ലുലു ഗ്രൂപ്പ് ഇന്ത്യ ഷോപ്പിംഗ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ്സ് തുടങ്ങിയവർ പങ്കെടുത്തു. ലോകോത്തര ഷോപ്പിംഗ് സംസ്കാരം സമ്മാനിയ്ക്കുക മാത്രമല്ല, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും ലുലു മാൾ സുപ്രധാന പങ്ക് വഹിച്ചെന്ന് വി.നന്ദകുമാർ പറഞ്ഞു. ഗായകൻ ഹരിശങ്കറും സംഘവും അണിനിരന്ന സംഗീത നിശയും സംഘടിപ്പിച്ചു.
17 കോടിയിലധികം ഉപഭോക്താക്കളാണ് കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ ലുലു മാൾ സന്ദർശിച്ചത്. നികുതി ഇനത്തിൽ മാത്രം 2105 കോടി രൂപ മാൾ സർക്കാരിന് നൽകി. 5000 ജീവനക്കാർ സ്ഥാപനത്തിന്റെ ഭാഗമായി. നിയമവിരുദ്ധമായി ഒരു രൂപ പോലും ലുലുവിന്റെ ഭാഗമായിട്ടില്ല എന്ന ഉറപ്പാണ് സ്ഥാപനത്തിന്റെ ഉയർച്ചയുടെ കരുത്തെന്നും യൂസഫലി ചൂണ്ടികാട്ടി. പത്താം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി സമ്മാന പദ്ധതികളും മാൾ ഒരുക്കിയിട്ടുണ്ട്. മാളിൽ എവിടെയും കുറഞ്ഞത് 2500 രൂപയ്ക്ക് ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് 10 ലക്ഷത്തിലധികം വിലമതിയ്ക്കുന്ന സ്വർണ്ണാഭരണങ്ങൾ, വാച്ചുകൾ, ലാപ്‌ടോപ്പുകൾ, സമ്മാനങ്ങൾ എന്നിവ നേടാനുള്ള അവസരമാണ് ലഭിയ്ക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |