കോന്നി : കാറിൽ ഇടിച്ച കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് പാഞ്ഞുകയറി പള്ളിയുടെ കമാനം പൂർണമായും നിലംപൊത്തി. അപകടത്തിൽ 24 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇളകൊള്ളൂർ പള്ളിപ്പടിക്ക് സമീപമായിരുന്നു അപകടം.
പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും കോന്നി ഭാഗത്തുനിന്ന് എത്തിയ സൈലോ കാറുമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ബസ് ഇളകൊള്ളൂർ ഓർത്തഡോക്സ് വലിയ പള്ളിയുടെ കഴിഞ്ഞ മാസം കൂദാശ കഴിഞ്ഞ കമാനത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഹോളോ ബ്രീക്സും ചുടുകട്ടകൊണ്ടും കൊണ്ട് നിർമ്മിച്ച കമാനം ബസിന് മുകളിലേക്ക് പതിച്ചു. ഡ്രൈവറെയും മുന്നിൽ ഇരുന്ന യാത്രക്കാരെയും വളരെ പാടുപെട്ടാണ് നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് പുറത്തെടുത്തത്.
പരിക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കെ.എസ്.ആർ.ടി.സി ഡ്രൈവർ അജയകുമാറി (50) നെയും കാർ ഡ്രൈവർ ജോറോചൗധരി (39) യേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേഗതയിലായിരുന്ന ബസ് മറ്റൊരു കാറിനെ ഒാവർ ടേക്ക് ചെയ്യുമ്പോൾ ആണ് അപകടം. കോന്നി ഡിവൈ.എസ്.പി ബൈജുകുമാർ, സി.ഐ.ദേവരാജൻ, എസ്.ഐ.സജു എബ്രഹാം, കോന്നി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാർ, കോന്നി ഫയർസ്റ്റേഷനിലെ സീനിയർ ഫയർ ഓഫീസർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എന്നിവർ രക്ഷാപ്രവർത്തനം നടത്തി.
പരിക്കേറ്റ മറ്റുള്ളവർ
യാത്രക്കാരായ എം.എസ്.ബേബി (50), ദുശൻ (50), പനീർ സെൽവം (65), ഷൈലജ (57), ശോഭന (52), മുടിപ്പുറത്ത് തേവർ (61), ആതിര (26), പ്രവീൺ (24), ടിറ്റോ (26), ലാലച്ചൻ (60), സുരേഷ് (49), ജെസ്സി (50), സുമ (48), ആറുമുഖൻ (61), അമൽ (28) എന്നിവരെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയാലപ്പുഴ ക്ഷേത്രത്തിൽ നിന്ന് മടങ്ങിയ തെന്മല സ്വദേശി ശിവകുമാർ (43), ഭാര്യ സ്വപ്ന (39), മക്കൾ ഐശ്വര്യ (14) എന്നിവർ കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
ഇളകൊള്ളൂർ ഓർത്തഡോക്സ് വലിയ പള്ളിയുടെ
പുതിയ കമാനം ബസിന് മുകളിലേക്ക് പതിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |