SignIn
Kerala Kaumudi Online
Friday, 29 March 2024 8.35 PM IST

ഗുരുവായൂരപ്പന്റെ നഗരപ്രദക്ഷിണം ഭക്തിനിർഭരം: ഇന്ന് ഗുരുവായൂർ ആറാട്ട്

news-photo-

ഗുരുവായൂർ: നാരായണനാമ ജപമന്ത്ര മുഖരിതമായ ക്ഷേത്ര സന്നിധിയിൽ നഗരപ്രദക്ഷിണത്തിനായി ഭഗവാനിറങ്ങി. നാദവിസ്മയത്തിന്റെ അകമ്പടിയിൽ ആനപ്പുറത്തെഴുന്നള്ളിയ നാരായണനെ കാണാൻ ജനലക്ഷങ്ങളും. ഇന്ന് ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ആറാട്ടാണ്. ഭഗവാൻ ആറാടിയ തീർത്ഥത്തിൽ ഭക്തിയുടെ നീരാട്ടിനായി കാത്തു നിൽക്കുകയാണ് ഭക്തർ. ഇന്നലെ പള്ളിവേട്ട സുദിനത്തിൽ കൊടിമരത്തറയ്ക്ക് സമീപമായിരുന്നു ദീപാരാധന. ദീപാരാധന ദർശിക്കാൻ അഭൂതപൂർവമായ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. ആറ് മണിയോടെ ഗുരുവായൂരപ്പനെ കൊടിമരത്തറയ്ക്കു സമീപം സ്വർണപഴുക്കാമണ്ഡപത്തിലെഴുന്നള്ളിച്ച് വച്ചു. ശാന്തിയേറ്റ കീഴ്ശാന്തി ചെറതയൂർ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് ദീപാരാധന നടത്തിയത്. ദീപാരാധനയ്ക്ക് ശേഷമായിരുന്നു ഗ്രാമപ്രദക്ഷിണത്തിനായുള്ള സ്വർണക്കോലത്തിൽ എഴുന്നള്ളിപ്പ്. ദേവസ്വം ആനത്തറവാട്ടിലെ ഇന്ദ്രസെൻ സ്വർണക്കോലമേറ്റി. പെരുവനം കുട്ടൻമാരാർ, തിരുവല്ല രാധാകൃഷ്ണൻ, കോട്ടപ്പടി സന്തോഷ് എന്നിവരുടെ പ്രമാണത്തിൽ പാണ്ടിമേളം എഴുന്നള്ളിപ്പിന് അകമ്പടിയായി. വാളും പരിചയുമേന്തിയ ദേവസ്വം കൃഷ്ണനാട്ടം കളരിയിലെ കലാകാരൻമാർ, കൊടി, തഴ, സൂര്യമറ എന്നിവയോടെയായിരുന്നു എഴുന്നള്ളിപ്പ്. ശർക്കര, പഴം അവിൽ, മലർ എന്നിവ നിറപറയിൽ നിറച്ച് നിലവിളക്കും വച്ച് വഴിനീളെ ഭക്തജനങ്ങൾ എതിരേറ്റു. പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ ഗോപുരത്തിൽക്കൂടി ക്ഷേത്രമതിലകത്ത് പ്രവേശിച്ച എഴുന്നള്ളിപ്പ് പ്രദക്ഷിണമായി വടക്കേ നടപ്പുരയിലെത്തി അവസാനിച്ചു. തുടർന്ന് പള്ളിവേട്ട ചടങ്ങുകളായിരുന്നു. പിടിയാന ദേവിയുടെപുറത്ത് എഴുന്നള്ളിയ ഭഗവാൻ ക്ഷേത്രത്തിന് പുറത്ത് കല്യാണമണ്ഡപത്തിന് അടുത്ത് എത്തിയതോടെ മാരാർ മൂന്ന് തവണ ശംഖ്‌നാദം മുഴക്കി. അചാരക്രമമനുസരിച്ച് പുതിയേടത്ത് പിഷാരടി മൂന്ന് പ്രാവശ്യം ''മാനുഷങ്ങൾ ഹാജരുണ്ടോ'' എന്ന് വിളിച്ചുചോദിച്ചു. അതോടെയായിരുന്നു വിവിധ പക്ഷിമൃഗാദികളുടെ വേഷമണിഞ്ഞ ഭക്തജനങ്ങൾ കൂട്ടത്തോടെ ആർപ്പുവിളിച്ച് ക്ഷേത്രത്തിനകത്തേക്ക് ഓട്ടം തുടങ്ങിയത്. തൊട്ടുപുറകിലായി ഭഗവാന്റെ തിടമ്പേറ്റിയ ആനയും. ക്ഷേത്രത്തിനകത്ത് ഒമ്പത് പ്രദക്ഷിണം പൂർത്തിയാക്കിയശേഷം ഭഗവാൻ വേട്ടയാടി പിടിച്ചുവരുന്ന മൃഗത്തെയെന്ന് സങ്കൽപ്പിച്ച് പന്നിവേഷം കെട്ടിയ ദേവസ്വം പ്രതിനിധിയെ തണ്ടിലേറ്റി. ഇതോടെയാണ് പള്ളിവേട്ട ചടങ്ങുകൾക്ക് സമാപനമായത്. തുടർന്ന് ഗുരുവായൂരപ്പനെ ക്ഷേത്രത്തിനകത്തേക്ക് പള്ളിയുറക്കത്തിനായി എഴുന്നള്ളിച്ചതോടെ ഭക്തജനതിരക്കും ഒഴിഞ്ഞു.
ഇന്ന് വൈകുന്നേരം നാലരയോടെയാണ് ആറാട്ട് ചടങ്ങുകൾക്ക് ആരംഭമാകുക. നാലരയ്ക്ക് നട തുറന്ന് മൂലവിഗ്രഹത്തിലുള്ള ചൈതന്യം മുഴുവൻ ആവാഹിച്ചെടുത്ത് പഞ്ചലോഹവിഗ്രഹം പുറത്തേയ്‌ക്കെഴുന്നള്ളിച്ച് പഴുക്കാമണ്ഡപത്തിൽ വയ്ക്കും. ആറാട്ടുദിവസം മാത്രമാണ് പഞ്ചലോഹവിഗ്രഹം പുറത്തേയ്‌ക്കെഴുന്നള്ളിക്കുക. കൊടിമരത്തറയ്ക്കൽ എഴുന്നള്ളിച്ച് വച്ചശേഷം അവിടെയാണ് ദീപാരാധന. പഞ്ചവാദ്യത്തിന്റെയും മേളത്തിന്റേയും അകമ്പടിയിലാകും എഴുന്നള്ളിപ്പ്. രുദ്രതീർത്ഥക്കുളത്തിന് വടക്ക് ഭാഗത്ത് എഴുന്നള്ളിപ്പെത്തിയാൽ പഞ്ചവാദ്യം അവസാനിക്കും. പിന്നീടാണ് മേളം. ഭഗവതീക്ഷേത്രത്തിലൂടെയാണ് എഴുന്നള്ളിപ്പ് ആറാട്ട് കടവിലെത്തുക. തുടർന്ന് ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ ഗംഗ, യമുന തുടങ്ങിയ പുണ്യതീർത്ഥങ്ങളടക്കമുള്ള എല്ലാ തീർത്ഥങ്ങളേയും രുദ്രതീർത്ഥത്തിലേക്ക് ആവാഹിക്കും. തന്ത്രിയും ഓതിക്കൻമാരും കൂടി പുണ്യാഹത്തിന്‌ശേഷം ഭഗവാന്റെ പഞ്ചലോഹത്തിടമ്പിൽ മഞ്ഞൾപ്പൊടി അഭിഷേകമുണ്ട്. പിന്നീടാണ് വലിയ കുട്ടകത്തിൽ തയ്യാറാക്കിയ ഇളനീർകൊണ്ടുള്ള അഭിഷേകം. അതിനുശേഷം തന്ത്രി, മേൽശാന്തി, ഓതിക്കൻമാർ എന്നിവർ ഒരുമിച്ച് ഭഗവാനോടൊപ്പം രുദ്രതീർഥത്തിൽ ഇറങ്ങി സ്‌നാനം ചെയ്യുന്നു. ഇതോടെ ഭക്തരും രുദ്രതീർഥത്തിൽ ഇറങ്ങി ആറാട്ട് കുളിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.