മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കോഴിക്കോട് : മത്സ്യതൊഴിലാളികളുടെ ദിർഘനാളെത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോതിയിലെ പുലിമുട്ടിന് നീളം കൂട്ടുന്നു.
കല്ലായിപ്പുഴയുടെ അഴിമുഖത്ത് കോതിയിൽ പുലിമുട്ട് നിർമ്മാണ പ്രവൃത്തി തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഇന്നലെ ഉദ്ഘാടനം ചെയ്തതോടെ മത്സ്യത്തൊഴിലാളികൾക്കും പ്രദേശവാസികൾക്കും ആശ്വാസമായി. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായെന്നും എത്രയും പെട്ടന്ന് പ്രവൃത്തി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
10.52 കോടി ചിലവഴിച്ചാണ് നിർമാണ പ്രവൃത്തികൾ നടക്കുക. വിവിധ കാരണങ്ങൾ കൊണ്ട് പലവട്ടം മുടങ്ങിയ പദ്ധതിയ്ക്കായി നിരന്തര ആവശ്യം ഉയർന്നിരുന്നു. ആദ്യം പ്രവൃത്തി ഏറ്റെടുത്ത കോൺട്രാക്ടർ പാറയുടെ ദൗർലഭ്യം ചൂണ്ടിക്കാണിച്ച് നിർമ്മാണം ഏറ്റെടുക്കാതെ പിൻവാങ്ങി. പിന്നീട് ജലവിഭവ വകുപ്പ് പുതിയ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി നൽകിയെങ്കിലും ജി.എസ്.ടി തുക വകയിരുത്താതിരുന്നതിനാൽ പ്രവൃത്തി നടപ്പാക്കാൻ കഴിഞ്ഞില്ല.
മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽപെടുന്ന സാഹചര്യത്തിൽ ചെന്നൈ ഐ.ഐ.ടിയുടെ നിർദ്ദേശപ്രകാരം പുലിമുട്ട് നിർമ്മിക്കുന്നതിന് എട്ടുകോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയിരുന്നു. ജി.എസ്.ടി ഉൾപ്പെടുത്തിയാണ് തുക വർദ്ധിപ്പിച്ചത്. സുനാമി കെടുതികളുടെ പശ്ചാത്തലത്തിൽ കല്ലായിപ്പുഴയുടെ അഴിമുഖത്ത് നിർമിച്ച പുലിമുട്ടുകൾ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയിരുന്നു. വടക്ക് ഭാഗത്ത് 325 മീറ്ററും തെക്ക് ഭാഗത്ത് 225 മീറ്ററും നീളത്തിൽ പുലിമുട്ട് നിർമിക്കാനാണ് ചെന്നൈ ഐ.ഐ.ടി നിർദ്ദേശം. ഇതാണ് ഇപ്പോൾ നടപ്പാവുന്നത്. ഇതിനാവശ്യമുള്ള ഫണ്ട് ലഭ്യമാകാതിരുന്നതിനെ തുടർന്ന് യഥാക്രമം 155 മീറ്ററും 80 മീറ്ററും നീളത്തിലാണ് പുലിമുട്ട് നിർമിച്ചിരുന്നത്. പുലിമുട്ട് നിർമാണത്തിന്റെ അശാസ്ത്രീയതയെ തുടർന്ന് രണ്ട് വർഷത്തിനിടെ ബോട്ടുകൾ അപകടത്തിൽപെടുന്നത് പതിവായിരുന്നു. കോതി പാലത്തിന് സമീപം നടന്ന ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
കല്ലായി പുഴയിലെ ചെളി നീക്കം ചെയ്യലും ഉടൻ വേണം
കല്ലായിപ്പുഴയിലെ ചെളി നീക്കം ചെയ്യാനും ആഴം കൂട്ടി ഒഴുക്ക് വർദ്ധിപ്പിക്കാനുമുള്ള നടപടികളും ഉടൻ പൂർത്തിയാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ടെൻഡർ നടപടികൾ പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടെങ്കിലും സാങ്കേതിക കാരണത്താൽ വൈകുകയാണ്. കല്ലായിപ്പുഴയിൽ മാങ്കാവ് കടുപ്പിനി മുതൽ കോതി വരെ 4.2 കിലോമീറ്റർ ദൂരത്തിൽ മണ്ണും ചെളിയും നീക്കാനുള്ളതാണ് പദ്ധതി. 7.9 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. ടെൻഡർ വിളിച്ചപ്പോൾ തുക ഉയർന്നു. ടെൻഡറിൽ 9.81 കോടിയുടേതാണ് കുറഞ്ഞ ടെൻഡർ നിരക്ക്.അധികമായി ആവശ്യം വരുന്ന 1.91 കോടി രൂപ കൂടി നൽകാൻ കോർപ്പറേഷൻ കൗൺസിലിൽ തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |