ജക്കാർത്ത : ലോകത്തെ ഏറ്റവും സജീവ അഗ്നിപർവതങ്ങളിൽ ഒന്നായ ഇൻഡോനേഷ്യയിലെ മദ്ധ്യ ജാവയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് മെറാപിയിൽ സ്ഫോടനം. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 10.30ഓടെയായിരുന്നു സ്ഫോടനം. സ്ഫോടനത്തിന് പിന്നാലെ 1.5 കിലോമീറ്റർ ദൂരത്തേക്ക് ലാവപ്രവാഹമുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല.
പുകയും ചാരവും ഏഴ് കിലോമീറ്റർ ഉയരത്തിലേക്ക് വരെ പൊങ്ങി. അഗ്നിപർവതത്തിന്റെ മൂന്ന് മുതൽ ഏഴ് കിലോമീറ്റർ വരെ അകലെയുള്ള മേഖലകളിൽ നിന്ന് വിട്ടുനിൽക്കാൻ ജനങ്ങൾക്ക് നിർദ്ദേശമുണ്ട്. ഇന്തോനേഷ്യയിലെ 500 ഓളം അഗ്നിപർവതങ്ങളിൽ ഏറ്റവും സജീവമാണ് 9,737 അടി ഉയരമുള്ള മൗണ്ട് മെറാപി.
2010ൽ മൗണ്ട് മെറാപിയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് 353 പേർ മരിച്ചിരുന്നു. 400,000ത്തോളം പേരെയാണ് അന്ന് മാറ്റിപ്പാർപ്പിച്ചത്. അഗ്നിപർവത സ്ഫോടനങ്ങൾക്കും ഭൂചലനങ്ങൾക്കും സുനാമിയ്ക്കും സാദ്ധ്യത കൂടിയ മേഖലയാണ് 270 ദശലക്ഷം ജനങ്ങൾ ജീവിക്കുന്ന ഇന്തോനേഷ്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |