ടെഹ്‌റാൻ : നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ഇറാനും സൗദ്യ അറേബ്യയും ധാരണയിലെത്തിയതിന് പിന്നാലെ ഇസ്രയേലിൽ രാഷ്ട്രീയ നേതാക്കൾ തമ്മിൽ പഴിചാരൽ. സൗദിയും ഇറാനും ചൈനയുടെ മദ്ധ്യസ്ഥതയിൽ കൈകോർത്തത് മുൻ പ്രധാനമന്ത്രിമാരായ യെയ്‌ർ ലാപിഡിന്റെയും നാഫ്താലി ബെന്നറ്റിന്റെയും വീഴ്ചയാണെന്ന് ഭരണപക്ഷനേതാക്കൾ കുറ്റപ്പെടുത്തി. എന്നാൽ അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പാഴാക്കിയെന്ന് പ്രതിപക്ഷവും ആരോപിച്ചു. സൗദിയും ഇറാനും തമ്മിലെ ബന്ധം പുതുക്കൽ ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അപകടകരമായ സംഭവവികാസമാണെന്നും ഇറാന്റെ രാഷ്ട്രീയ വിജയമാണെന്നും നഫ്താലി ബെന്നറ്റ് പ്രതികരിച്ചു. ഇറാനെതിരെ പ്രാദേശിക സഖ്യം കെട്ടിപ്പടുക്കാനുള്ള ഇസ്രയേലിന്റെ ശ്രമത്തിന് സംഭവിച്ച മാരക പ്രഹരമാണിതെന്നും നെതന്യാഹു സർക്കാരിന് പരാജയം സംഭവിച്ചെന്നും ബെന്നറ്റ് കൂട്ടിച്ചേർത്തു. അതേ സമയം, തങ്ങളുടെ ശത്രുവായ ഇറാനുമായുള്ള സൗദിയുടെ അടുപ്പം സൗദിയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള തങ്ങളുടെ ശ്രമത്തെ ബാധിക്കില്ലെന്ന് ഒരു മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ വിഷയത്തിൽ ഇസ്രയേൽ സർക്കാർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതേ സമയം, ഇറാൻ - സൗദി - ചൈന കൂട്ടുകെട്ട് യു.എസിനും കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. ചൈന അറബ് മേഖലയിലേക്ക് സ്വാധീനം വർദ്ധിപ്പിക്കുന്നത് ബൈഡൻ ഭരണകൂടത്തിന്റെ ബലഹീനതയാണെന്നാണ് ആരോപണം. ബീജിംഗിൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചെന്ന് വെള്ളിയാഴ്ചയാണ് ഇറാനും സൗദ്യ അറേബ്യയും വ്യക്തമാക്കിയത്. രണ്ട് മാസത്തിനുള്ളിൽ ഇരുരാജ്യങ്ങളുടെയും എംബസികളും നയതന്ത്ര ഓഫീസുകളും തുറക്കും. 2016ൽ ടെഹ്‌റാനിലെ തങ്ങളുടെ നയതന്ത്ര ഓഫീസുകൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കാൻ സൗദി തീരുമാനിച്ചത്. ഷിയാ നേതാവായ നിമ്‌ർ അൽ - നിമ്‌റിനെ സൗദി തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം. ഷിയാ ഭൂരിപക്ഷമുള്ള ഇറാനും സുന്നി മുസ്ലിം ഭൂരിപക്ഷമുള്ള സൗദിയും മിഡിൽഈസ്റ്റിലെ പല സംഘർഷ മേഖലകളിലും എതിർ ചേരികളിലാണ്. യെമനിൽ ഹൂതി വിമതർക്ക് ഇറാൻ പിന്തുണ നൽകുമ്പോൾ സൗദി ഇതിനെതിരെയുള്ള സഖ്യസേനയുടെ ഭാഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |