തൃശൂർ: ഇന്ന് വൈകിട്ട് തൃശൂർ തേക്കിൻകാട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന യോഗത്തിൽ പാർട്ടി പദവിയിലുള്ള ഏറെ പേരെ മറികടന്ന് സുരേഷ് ഗോപിക്ക് പ്രസംഗിക്കാൻ അവസരം നൽകിയതിനെ കൗതുകത്തോടെ വീക്ഷിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. അടുത്തുനടക്കുന്ന തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി തന്നെയെന്ന അനൗദ്യോഗിക പ്രഖ്യാപനം തന്നെയാണ് ഇതെന്നാണ് അവർ വിലയിരുത്തുന്നത്.
യോഗത്തിൽ സുരേഷ് ഗോപിക്കുപുറമേ ദേശീയ വക്താവ് പ്രകാശ് ജാവഡേക്കർ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാർ, സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ എന്നിവർ മാത്രമാണ് പ്രസംഗിക്കുക. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും സുരേഷ് ഗോപിയായിരുന്നു തൃശൂരിലെ സ്ഥാനാർത്ഥിയെങ്കിലും മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അന്നത്തെ പരാജയത്തിനുശേഷം തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുകയാണ് സുരേഷ് ഗോപി. ഇത്രയും നാൾകൊണ്ട് ഏറെ വ്യക്തിബന്ധങ്ങളും മണ്ഡലത്തിൽ അദ്ദേഹത്തിന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം പാർട്ടിക്ക് പ്രയോജനം ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. പാർട്ടി സംസ്ഥാനത്ത് വിജയപ്രതീക്ഷ പുലർത്തുന്ന ഒരു മണ്ഡലം കൂടിയാണ് തൃശൂർ.
ഇന്ന് ഉച്ചയ്ക്ക് കുട്ടനെല്ലൂർ ഹെലിപാഡിൽ വന്നിറങ്ങുന്ന അമിത് ഷായെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ സ്വീകരിക്കും. നേരത്തെ ലുലു ഹെലിപാഡിൽ ഇറങ്ങുമെന്നാണ് നിശ്ചയിച്ചതെങ്കിലും റോഡ് പണികൾ നടക്കുന്നത് സുരക്ഷാപ്രശ്നം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കുട്ടനെല്ലൂരിലേക്ക് മാറ്റുകയായിരുന്നു.
ബി.ജെ.പിയുടെ രണ്ട് പരിപാടികളിലും ശക്തൻ സമാധിയിലെ പുഷ്പാർച്ചനയും വടക്കുന്നാഥ ക്ഷേത്രദർശനവുമാണ് അമിത്ഷായുടെ ഏകദിന സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉച്ചയ്ക്ക് രണ്ടിനാണ് വടക്കെച്ചിറയ്ക്ക് സമീപമുള്ള കൊട്ടാരത്തിലെ ശക്തൻ സമാധിയിൽ പുഷ്പാർച്ചന നടത്താൻ അമിത് ഷാ എത്തുന്നത്. ബി.ജെ.പി നേതാക്കൾക്ക് പുറമേ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. മൂന്നു മണിക്കാണ് തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ബി.ജെ.പി നേതൃയോഗം.
ജോയ് പാലസിൽ നടക്കുന്ന യോഗത്തിൽ അമിത് ഷായ്ക്ക് പുറമേ കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, എം.ടി. രമേശ്, ജോർജ് കുര്യൻ, അഡ്വ. പി. സുധീർ, സംഘടന സെക്രട്ടറി എം. ഗണേശൻ, സുരേഷ് ഗോപി തുടങ്ങിയവർ പങ്കെടുക്കും. തെക്കെ ഗോപുര നടയിൽ വൈകിട്ട് അഞ്ചിന് അരലക്ഷം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനം അമിത് ഷാ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ അഞ്ചിന് നിശ്ചയിച്ച പരിപാടി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, പി. സുധീർ,സംഘടന സെക്രട്ടറി എം. ഗണേശൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ ജസ്റ്റിൻ ജേക്കബ്ബ്, അഡ്വ. കെ.ആർ. ഹരി എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |