ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തം പാരിസ്ഥിതിക, ആരോഗ്യ പ്രശ്നമായി മാറിയതോടെ കേന്ദ്രസർക്കാരിന്റെ ഇടപെടൽ തേടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തി. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. മാലിന്യ സംസ്കരണ ചട്ടങ്ങൾ പാലിക്കാതെയുള്ള പ്ലാന്റിന്റെ പ്രവർത്തനം, കരാർ നൽകിയതിലെ അഴിമതി തുടങ്ങി കാര്യങ്ങൾ ചർച്ചയായതായി കേന്ദ്രമന്ത്രി വ്യക്തമാക്കി.
വളരെ ഗുരുതരമായ സാഹചര്യമാണ് കൊച്ചിയിലുള്ളതെന്നും ആയിരക്കണക്കിനാളുകൾ നഗരം വിട്ടുപോകേണ്ട സാഹചര്യമാണെന്നും മുരളീധരൻ പറഞ്ഞു.
ആയിരത്തിലധികം പേർ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുകയാണ്. അടിയന്തരമായി ഇടപെടാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മന്ത്രി നിർദേശം നൽകിയെന്നും സംസ്ഥാന ആരോഗ്യവകുപ്പിനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടാൻ നിർദേശിച്ചതായും മുരളീധരൻ പറഞ്ഞു.
കേന്ദ്രസേനയെ
വിളിക്കണം:
കെ.സുരേന്ദ്രൻ
തൃശൂർ: ബ്രഹ്മപുരം സംഭവത്തിൽ ദുരഭിമാനം വെടിഞ്ഞ് സംസ്ഥാനം കേന്ദ്രസേനയെ വിളിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊച്ചിയിൽ 12 ദിവസമായി ഭീകരമായ ദുരന്തമുണ്ടായിട്ടും കേന്ദ്രസഹായം തേടാൻ സംസ്ഥാനം തയ്യാറാകാത്തതെന്താണെന്ന് വ്യക്തമാക്കണം.
സംസ്ഥാനം വിളിച്ചാൽ ഒരു മണിക്കൂർ കൊണ്ട് കേന്ദ്ര ദുരന്തനിവാരണ സേന സജ്ജമാകുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത്. പ്രശ്നം ദേശീയ ശ്രദ്ധയിലേക്ക് വരാതിരിക്കാനാണോ അതോ അഴിമതികൾ പുറത്തുവരാതിരിക്കാനാണോ സംസ്ഥാനം എൻ.ഡി.ആർ.എഫിനെ വിളിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. കൊച്ചിയിൽ സർക്കാർ സംവിധാനം പൂർണമായും പരാജയപ്പെട്ടു. മഴ പെയ്താൽ കൊച്ചി പകർച്ചവ്യാധി കൊണ്ട് മൂടും. ഇതിൽ നിന്നു രക്ഷപ്പെടാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്. പിണറായി സർക്കാർ ഉണ്ടാക്കിയ ദുരന്തമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |