കൊച്ചി: കൊച്ചി കോർപ്പറേഷന് മുന്നിൽ ആളിക്കത്തി 'ബ്രഹ്മപുരം" പ്രതിഷേധം. ഹൈക്കോടതി നിർദ്ദേശപ്രകാരം ഇന്നലെ തീരുമാനിച്ച പ്രത്യേക കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ മേയർ അഡ്വ. എം. അനിൽകുമാറിനെ കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാർ ഒറ്റക്കെട്ടായി തടഞ്ഞു. പൊലീസ് ലാത്തിച്ചാർജിൽ കോൺഗ്രസ് കൗൺസിലർമാരായ ടിബിൻ ദേവസി, എ.ആർ.പത്മദാസ്, അഭിലാഷ് തോപ്പിൽ, സീന ഗോകുലൻ, ഹെൻട്രി ഓസ്റ്റിൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ പത്മദാസിനെ പിന്നീട് മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റി.
കറുത്ത വസ്ത്രം ധരിച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ എത്തിയത്. പ്രധാനഗേറ്രിന് പുറത്ത് മേയറെ പിന്തുണച്ച് സി.പി.എം പ്രവർത്തകരും തമ്പടിച്ചതോടെ സംഘർഷമായി.
നഗരത്തെ വിഷപ്പുകയിൽ മുക്കിയതിന് പിന്നിലെ ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും കരാർ നൽകിയതിലെ അഴിമതിയും ഉയർത്തി മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. രാവിലെ മുതൽ ഉച്ചയ്ക്ക് രണ്ടരവരെ നഗരസഭാ അങ്കണത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു കോൺഗ്രസ് കൗൺസിലർമാർ. ഐക്യദാർഢ്യവുമായി നഗരസഭയിലെത്തിയ ഡി.സി.സി പ്രസഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള സംഘം മേയറെ കോർപ്പറേഷനിലേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടെടുത്തു. പ്രധാനവാതിലിന് മുന്നിലെ ഷട്ടർ ഇവർ അടച്ചു. പൊലീസ് ബലംപ്രയോഗിച്ച് തുറന്നു. 2.45ന് എത്തിയ മേയർക്ക് സംരക്ഷണമൊരുക്കി പൊലീസും, അകത്തേക്ക് കടക്കാൻ അനുവദിക്കാതെ പ്രതിരോധിച്ച് പ്രതിപക്ഷ കൗൺസിലർമാരും നിലയുറപ്പിച്ചതോടെ ഉന്തുംതള്ളുമായി. നഗരസഭയ്ക്കകത്തേക്കും കയ്യാങ്കളി നീണ്ടതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു.
കൗൺസിലിൽ നിന്ന് വിട്ടുനിന്ന യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൗൺസിൽ കഴിഞ്ഞ് പുറത്തിറങ്ങിയ മേയറെ കൂക്കുവിളിച്ച് ആക്ഷേപിച്ചു. രാവിലെ മുതൽ കനത്ത പൊലീസ് കാവലിലായിരുന്നു നഗരസഭാ പരിസരം. മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയുടെ നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാരാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ബ്രഹ്മപുരത്തെ ഇടത് വലത് കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് ഒപ്പുശേഖരണ കാമ്പയിനുമായി ബി.ജെ.പി പ്രവർത്തകരും രംഗത്ത് എത്തി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടിയും കോർപ്പറേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
ബ്രഹ്മപുരം കരാറുകളിൽ വിജി.
അന്വേഷണം തേടുമെന്ന് മേയർ
കൊച്ചി: ബ്രഹ്മപുരം പ്ളാന്റിലെ 2011 മുതലുള്ള എല്ലാ മാലിന്യ സംസ്കരണ കരാറുകളെക്കുറിച്ചും വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ ഇന്നലെ ചേർന്ന പ്രത്യേക കൗൺസിൽ യോഗം തീരുമാനിച്ചു. യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാരെ ഒഴിവാക്കി അടച്ചിട്ട ഹാളിലായിരുന്നു യോഗം.
ഉറവിടമാലിന്യ സംസ്കരണം ഉൾപ്പെടെ ഉന്നതതല യോഗ തീരുമാനങ്ങൾ നടപ്പാക്കും. പ്ളാന്റിലെ തീ അണയ്ക്കാൻ അഹോരാത്രം പ്രവർത്തിച്ച ഫയർഫോഴ്സിന് കൗൺസിൽ നന്ദി അറിയിച്ചു. സിവിൽ ഡിഫൻസ് വിഭാഗത്തിന് പാരിതോഷികം നൽകും.
പ്ലാന്റ് നടത്തിപ്പും പുതിയ പ്ലാന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറെ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്നതെന്ന് മേയർ എം. അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജി.ജെ കമ്പനിയുമായുള്ള കരാറിൽ അഴിമതിയുണ്ടോയെന്നും അന്വേഷിക്കും. പ്ളാന്റിലെ തീപിടിത്തത്തിൽ ദുരൂഹതയുണ്ട്. ബയോ മൈനിംഗ് പ്രവൃത്തികൾക്കിടെ നാലു സ്ഥലങ്ങളിൽ നിന്നാണ് തീ ആളിപ്പടർന്നത്. ഇപ്പോഴത്തെയും മുമ്പത്തെയും കരാർ കമ്പനികൾക്കെതിരെയാണ് ആരോപണം. ഒരു യു.ഡി.എഫ് അംഗത്തിനും പങ്കുള്ളതായി പരാതി ലഭിച്ചു. അത് പൊലീസ് കമ്മിഷണർക്ക് കൈമാറി.
ബയോമൈനിംഗ് സംബന്ധിച്ച പരാതികൾ അപ്പപ്പോൾ കമ്പനി അധികൃതരെ അറിയിച്ചിരുന്നു. കരാറിൽ വീഴ്ച വരുത്തിയതിന് കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ഉപകരാർ നൽകാൻ പാടില്ലെന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമായി നടന്ന കാര്യങ്ങളും പരിശോധിക്കും. പ്ളാന്റിൽ അഗ്നിശമന സംവിധാനം നിലനിറുത്തും. ആവശ്യത്തിന് വെളിച്ചം ഒരുക്കും. റോഡുകൾ നിർമ്മിക്കും. കൂടുതൽ സി.സി.ടിവി കാമറകളും ഫയർ ഹൈഡ്രന്റുകളും സ്ഥാപിക്കും.
പൊലീസിനെ കയറൂരി വിട്ടാൽ ഭവിഷ്യത്ത്
അനുഭവിക്കേണ്ടി വരും: സതീശൻ
തിരുവനന്തപുരം: സമരങ്ങളെ അടിച്ചമർത്താൻ പൊലീസിനെ കയറൂരി വിടുന്നതിന്റെ ഭവിഷ്യത്ത് മുഖ്യമന്ത്രി അനുഭവിക്കേണ്ടി വരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താലേഖകരോട് പറഞ്ഞു. സമരം ചെയ്യണമെന്ന് ജനങ്ങളാഗ്രഹിക്കുന്ന വിഷയങ്ങളിൽ യു.ഡി.എഫും കോൺഗ്രസും സമരം ചെയ്യും.
ബ്രഹ്മപുരത്തെ മാലിന്യത്തിന് തീ കൊടുത്ത് കൊച്ചിയെ വിഷപ്പുകയിൽ മുക്കിയ കരാറുകാരെ സംരക്ഷിക്കാനാണ് നിയമസഭയിൽ മന്ത്രിമാരടക്കമുള്ളവർ രംഗത്തിറങ്ങിയത്. കരാറുകാരനെതിരെ പ്രാഥമിക റിപ്പോർട്ട് പോലും കൊടുക്കാത്ത പൊലീസാണ് കൊച്ചിയിൽ ജനപ്രതിനിധികളടക്കമുള്ളവരെ മർദ്ദിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
പിണറായി വിജയന്റെ ഭീഷണിയൊന്നും തങ്ങളോട് വേണ്ട, ജനത്തെ വിഡ്ഢികളാക്കി നേതാക്കളുടെ മക്കൾക്ക് എന്ത് വൃത്തികേടും കാട്ടുന്നതിന് കുടപിടിക്കുന്ന ഭരണമാണ് കേരളത്തിൽ. മുഖ്യമന്ത്രിയെപ്പോലെ നാന്നൂറോളം പൊലീസുകാരുമായാണ് മേയർ കൗൺസിൽ യോഗത്തിനെത്തിയത്. മുഖ്യമന്ത്രി പൊലീസിന് പിന്നിൽ ഓടിയൊളിക്കുന്നതുപോലെ സി.പി.എം നേതാക്കളും പൊലീസ് അകമ്പടിയിൽ യാത്ര ചെയ്യുകയാണ്. 400 പൊലീസുകാരുമായി ഇറങ്ങിയാലും മേയറെ തടയാനും സമരം ചെയ്യാനുമുള്ള സംവിധാനം കൊച്ചി നഗരത്തിൽ യു.ഡി.എഫിനുണ്ടെന്ന് വിനയപൂർവം ഓർമ്മപ്പെടുത്തുന്നു.
പരിസ്ഥിതി, മലിനീകരണ നിയന്ത്രണ വകുപ്പുകളുടെ ചുമതലയുണ്ടായിട്ടും മുഖ്യമന്ത്രി നിയമസഭയിൽ ഒരക്ഷരം മിണ്ടിയില്ല. കണ്ണൂർ കോർപ്പറേഷനിൽ ഈ കമ്പനിക്ക് കരാർ നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സമ്മർദ്ദമുണ്ടായി. എന്നിട്ടും കരാർ റദ്ദാക്കാനുള്ള ധീരത കണ്ണൂർ, കൊല്ലം കോർപ്പറേഷനുകൾ കാട്ടി. ഒരു പണിയും ചെയ്യാത്ത കരാറുകാരനു വേണ്ടിയാണ് തദ്ദേശ മന്ത്രി പത്ത് മിനിട്ടോളം നിയമസഭയിൽ വാദിച്ചത്.
ഒരു ആരോഗ്യ പ്രശ്നവുമില്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. തെറ്റ് ചൂണ്ടിക്കാട്ടുമ്പോൾ വ്യക്തിപരമായി ആക്രമണമാകുന്നതെങ്ങനെയാണ്. ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് കിടക്കുകയാണെന്ന് ഭരണമുന്നണിയിലെ എം.എൽ.എ ഇന്നലെ പറഞ്ഞിട്ടുണ്ടെന്നും അതിൽ മന്ത്രിക്ക് പരിഭവമില്ലേയെന്നും സതീശൻ ചോദിച്ചു.
കേന്ദ്ര ഇടപെടൽ
തേടി വി.മുരളീധരൻ
പ്രത്യേക ലേഖകൻ
ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തം പാരിസ്ഥിതിക, ആരോഗ്യ പ്രശ്നമായി മാറിയതോടെകേന്ദ്രസർക്കാരിന്റെ ഇടപെടൽ തേടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തി. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. മാലിന്യ സംസ്കരണ ചട്ടങ്ങൾ പാലിക്കാതെയുള്ള പ്ലാന്റിന്റെ പ്രവർത്തനം, കരാർ നൽകിയതിലെ അഴിമതി തുടങ്ങി കാര്യങ്ങൾ ചർച്ചയായതായി കേന്ദ്രമന്ത്രി വ്യക്തമാക്കി.
വളരെ ഗുരുതരമായ സാഹചര്യമാണ് കൊച്ചിയിലുള്ളതെന്നുംആയിരക്കണക്കിനാളുകൾ നഗരം വിട്ടുപോകേണ്ട സാഹചര്യമാണെന്നും മുരളീധരൻ പറഞ്ഞു.
ആയിരത്തിലധികം പേർ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുകയാണ്. അടിയന്തരമായി ഇടപെടാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മന്ത്രി നിർദേശം നൽകിയെന്നും സംസ്ഥാന ആരോഗ്യവകുപ്പിനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടാൻ നിർദേശിച്ചതായും മുരളീധരൻ പറഞ്ഞു.
കേന്ദ്രസേനയെ
വിളിക്കണം:
കെ.സുരേന്ദ്രൻ
തൃശൂർ: ബ്രഹ്മപുരം സംഭവത്തിൽ ദുരഭിമാനം വെടിഞ്ഞ് സംസ്ഥാനം കേന്ദ്രസേനയെ വിളിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊച്ചിയിൽ 12 ദിവസമായി ഭീകരമായ ദുരന്തമുണ്ടായിട്ടും കേന്ദ്രസഹായം തേടാൻ സംസ്ഥാനം തയ്യാറാകാത്തതെന്താണെന്ന് വ്യക്തമാക്കണം.
സംസ്ഥാനം വിളിച്ചാൽ ഒരു മണിക്കൂർ കൊണ്ട് കേന്ദ്ര ദുരന്തനിവാരണ സേന സജ്ജമാകുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത്. പ്രശ്നം ദേശീയ ശ്രദ്ധയിലേക്ക് വരാതിരിക്കാനാണോ അതോ അഴിമതികൾ പുറത്തുവരാതിരിക്കാനാണോ സംസ്ഥാനം എൻ.ഡി.ആർ.എഫിനെ വിളിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. കൊച്ചിയിൽ സർക്കാർ സംവിധാനം പൂർണമായും പരാജയപ്പെട്ടു. മഴ പെയ്താൽ കൊച്ചി പകർച്ചവ്യാധി കൊണ്ട് മൂടും. ഇതിൽ നിന്നു രക്ഷപ്പെടാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്. പിണറായി സർക്കാർ ഉണ്ടാക്കിയ ദുരന്തമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഗൂഢാലോചനയെന്ന്
രാജ്കുമാർ ചെല്ലപ്പൻ
കൊച്ചി: ബിസിനസ് എതിരാളികൾ നടത്തുന്ന ഗൂഢാലോചനയുടെ ഫലമായാണ് ബ്രഹ്മപുരം തീപിടിത്തത്തിലേക്ക് ബയോ മൈനിംഗ് കരാറുകാരായ തങ്ങൾ വലിച്ചിഴയ്ക്കപ്പെട്ടതെന്ന് സോൺട ഇൻഫ്രാടെക് എം.ഡി. രാജ്കുമാർ ചെല്ലപ്പൻ പറഞ്ഞു. കരാർ ലഭിച്ചത് യോഗ്യതയുള്ളതിനാലാണ്. 14 സംസ്ഥാനങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ട്.
ദിവസവും എത്തിക്കുന്ന മാലിന്യത്തിന് കമ്പനിക്ക് ഉത്തരവാദിത്വവുമില്ല. 110 ഏക്കറിൽ 40 ഏക്കറിൽ മാത്രമാണ് സോൺട പ്രവർത്തിക്കുന്നത്. അതിനു പുറത്തും തീപിടിത്തമുണ്ടായി.
കോർപ്പറേഷൻ മാർച്ച് ആറിനും ഫെബ്രുവരി പത്തിനും രണ്ട് കത്തുകൾ നൽകിയതായി പറയുന്നത് ശരിയല്ല. കത്തുകൾ കിട്ടിയിട്ടില്ല. അയച്ചതായി കോർപ്പറേഷൻ തെളിയിക്കട്ടെ.
മാലിന്യം കത്തിക്കേണ്ട കാര്യമില്ല. പ്ളാസ്റ്റിക്ക് കത്തിപ്പോയാൽ നഷ്ടം സോൺടയ്ക്കാണ്. ബയോമൈനിംഗിൽ പരിചയമുണ്ട്. മാലിന്യം മുഴുവൻ മാറ്റാൻ 18 മാസം കൂടി വേണമെന്നും രാജ് കുമാർ പറഞ്ഞു.
അതേസമയം, സോൺട കമ്പനിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കമ്പനിയുടെ മുൻ നോൺഎക്സിക്യുട്ടീവ് ഡയറക്ടർമാരായ രണ്ട് ജർമ്മൻ പൗരന്മാർ രംഗത്തെത്തി. കമ്പനി വായ്പകൾ തിരിച്ചടയ്ക്കുന്നില്ലെന്നും വിവരങ്ങൾ നിക്ഷേപകരെ അറിയിക്കുന്നില്ലെന്നും പാട്രിക് മൂറും മലയാളിയായ ഡെന്നീസ് ഈപ്പനും പത്രക്കുറിപ്പിൽ പറഞ്ഞു. ഉന്നതരാഷ്ട്രീയ ബന്ധങ്ങൾ ഉന്നയിച്ച് ഭീഷണിപ്പെടുത്തുന്നതായും സർക്കാർ അന്വേഷണം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രഹ്മപുരം ശാന്തം
കൊച്ചി: പന്ത്രണ്ട് ദിവസം നീണ്ട തീപിടിത്തത്തിന് ശേഷം ബ്രഹ്മപുരത്ത് ഇന്നലെ സ്ഥിതി സമാധാനപരമായിരുന്നു. മാലിന്യമലകളിൽ തീയും പുകയുമടങ്ങി. ഇന്നലെ രാവിലെ 11 മണിയോടെ സെക്ടർ വണ്ണിലെ അവശേഷിച്ച പുകയും പൂർണമായും അണച്ചെങ്കിലും അഗ്നിരക്ഷാ സേന പിന്മാറിയിട്ടില്ല. മണ്ണിനടിയിലെ പ്ളാസ്റ്റിക് മാലിന്യത്തിൽ നീറുന്ന കനലുകൾ കത്തിപ്പടർന്നാൽ നേരിടാൻ സജ്ജരായി കാത്തിരിക്കുകയാണവർ.
മൂന്നു ദിവസം ഇതേ രീതിയിൽ രണ്ട് ഷിഫ്റ്റുകളിലായി നിരീക്ഷണമുണ്ടാകും.
മാലിന്യക്കൂനയിലെ കനലുകൾ കണ്ടെത്താൻ തെർമൽ കാമറ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിച്ചും നിരീക്ഷിക്കുന്നുണ്ട്.
ഇന്നലെ അന്തരീക്ഷ മലിനീകരണ നിരക്കിലും ഗണ്യമായ കുറവുണ്ടായി. ഇന്നലെ വൈകിട്ട് വൈറ്റിലയിൽ 136 പോയിന്റ് രേഖപ്പെടുത്തി. ഞായറാഴ്ച 180 ആയിരുന്നു നിരക്ക്.
കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോൺസ് സെന്റർ ഇന്ന് പ്രവർത്തനമാരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |