ഗാന്ധിനഗർ: വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ച് കോടതി. ഗുജറാത്തിലെ രാജ്കോട്ട് കോടതിയാണ് 26കാരന് വധശിക്ഷ വിധിച്ചത്. 2021 മാർച്ചിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ജെതൽസർ ഗ്രാമത്തിലെ താമസക്കാരനായ ജയേഷ് സർവയ്യ ആണ് ക്രൂരമായി കൊലപ്പെടുത്തിയത്. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ആർ ആർ ചൗധരിയാണ് ശിക്ഷ വിധിച്ചത്.
2021 മാർച്ച് 16നാണ് സംഭവം. അയല്‍വാസിയായ പ്രതി പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. വീട്ടില്‍ ആരുമില്ലാത്ത തക്കം നോക്കി ജയേഷ് വീട്ടിലെത്തി. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി ഇത് നിരസിച്ചു. ഇതോടെ പ്രതി പെണ്‍കുട്ടിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുട്ടി പ്രതിയെ തള്ളിമാറ്റി ഉറക്കെ നിലവിളിച്ചു. ഇതോടെ യുവാവ് കൈയിലുണ്ടായിരുന്ന കത്തികൊണ്ട് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 34 തവണയാണ് പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിയത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് സംഭവം ആദ്യം കണ്ടത്. പിന്നാലെ പ്രതിയെ പൊലീസ് പിടികൂടി. നാടിനെ നടുക്കിയ കൊലപാതകത്തില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധം നടന്നിരുന്നു. പ്രദേശത്ത് ഹര്‍ത്താലും നടന്നിരുന്നു. പിന്നാലെ പൊലീസ് നടപടികൾ വേഗത്തിലാക്കി.
പോക്സോ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. വിചാരണയ്ക്കൊടുവിൽ കഴിഞ്ഞ ദിവസം കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. നിർഭയ കേസിൽ സുപ്രീംകോടതി നൽകിയ നിർവചനം അനുസരിച്ച് അപൂർവമായ കേസാണിതെന്ന് കോടതി വിലയിരുത്തിയതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജനക് പട്ടേൽ പറഞ്ഞു. രാജ്യത്തെ ആകെ നടുക്കിയ കൊലപാതകമായതിനാൽ തന്നെ വളരെ ഗൗരവകരമായിട്ടാണ് കോടതി സംഭവത്തെ കാണുന്നതെന്നും, പ്രതിക്ക് അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |