ന്യൂഡൽഹി: സ്വവർഗ വിവാഹത്തിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടിനോട് യോജിക്കുന്നതായി ആർ എസ് എസ്. വിവാഹങ്ങൾ എതിർലിംഗക്കാർക്കിടയിൽ മാത്രമേ പാടുള്ളൂ. വിവാഹം എന്നത് ഒരു സംസ്കാരമാണെന്നും അതൊരു ആഘോഷം മാത്രമല്ലെന്നും ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പറഞ്ഞു.
ഇത് കേവലം രണ്ടു പേരുടെ കൂട്ടായ്മയല്ല. വിവാഹം എന്നത് കുടുംബത്തിനും സമൂഹത്തിനും മൊത്തത്തിൽ പ്രയോജനകരമാണ്. ഹിന്ദു സംസ്കാരത്തിൽ വിവാഹമെന്നത് ശാരീരികവും ലെെംഗികപരവുമായ ആസ്വാദനത്തിനുള്ളതല്ലെന്നും ഇക്കാര്യം മുൻപേ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഖില ഭാരതീയ പ്രതിനിധി സഭാ യോഗത്തിന്റെ അവസാന ദിവസം നടന്ന ചടങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വവർഗ വിവാഹം ഇന്ത്യയിലെ വിവാഹ, കുടുംബ സങ്കൽപങ്ങൾക്ക് വിരുദ്ധമാണെന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വാദിച്ചത്. സ്വവർഗ വിവാഹങ്ങൾക്ക് നിയമ സാധുത നൽകുന്നത് വലിയ സങ്കീണതകൾക്ക് വഴിവച്ചേയ്ക്കും. ഒരേ ലിംഗത്തിലുള്ള വ്യക്തികൾ തമ്മിൽ ശാരീരിക ബന്ധത്തിലേർപ്പെടുന്നതും പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നതും ഇന്ത്യൻ കുടുംബമെന്ന ആശയവുമായി ഒത്തുപോകില്ല.
ഭാര്യ, ഭർത്താവ് അവരിൽ നിന്ന് ജനിക്കുന്ന മക്കൾ എന്ന സങ്കൽപ്പവുമായി സ്വവർഗ വിവാഹം താരതമ്യപ്പെടുത്താനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. സ്വവർഗ ബന്ധം ക്രിമിനൽ കുറ്റമല്ലെങ്കിലും വിവാഹത്തിന് നിയമ സാധുത നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |