ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ ( പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് ) പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി ഇസ്ലാമാബാദ് പൊലീസ്. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനായി ലാഹോറിലെ സമൻ പാർക്കിലെ വസതിക്ക് മുന്നിലെത്തിയ പൊലീസ് സംഘത്തെ പിടിഐ പ്രവർത്തകർ വീണ്ടും തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചു.
അഴിമതിക്കേസിൽ കോടതി ഉത്തരവ് പ്രകാരം ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഇതിന് മുൻപുണ്ടായ ശ്രമം പാളിയതിന് പിന്നാലെ കവചിത വാഹനങ്ങളിലടക്കമായിരുന്നു പൊലീസ് സംഘം എത്തിയത്. എന്നാൽ ഇമ്രാൻ ഖാന്റെ വസതിയ്ക്ക് മുന്നിൽ തടിച്ച് കൂടിയ അനുയായികൾ പൊലീസ് സംഘത്തെ തടയുകയും കല്ലേറ് നടത്തുകയും ചെയ്തതാണ് സംഘർഷത്തിലേയ്ക്ക് വഴിവെച്ചത്. പിടിഐ പ്രവർത്തകർ അക്രമാസക്തരായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. തന്റെ വസതിയ്ക്ക് പുറത്ത് നാടകീയ രംഗങ്ങൾ അരങ്ങേറിയതിന് പിന്നാലെ ഇമ്രാൻ ഖാൻ വീഡിയോ സന്ദേശം പുറത്തു വിട്ടിരുന്നു. ഷെഹ്ബാസ് ഷെരീഫ് സർക്കാർ തന്നെ ജയിലിടയ്ക്കുകയോ കൊലപ്പെടുത്തുകയോ ചെയ്താലും പോരാട്ടം തുടരണമെന്ന് വീഡിയോയിലൂടെ ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തു.
My message to the nation to stand resolute and fight for Haqeeqi Azadi & rule of law. pic.twitter.com/bgVuOjsmHG
— Imran Khan (@ImranKhanPTI) March 14, 2023
പ്രധാനമന്ത്രിയായിരിക്കെ വിദേശ സന്ദർശനങ്ങൾക്കിടെ ഉപഹാരമായി ലഭിച്ച അമൂല്യ വസ്തുക്കൾ വിറ്റ് കോടികൾ സമ്പാദിക്കുകയും അത് ആദായനികുതി റിട്ടേണിൽ മറച്ചു വയ്ക്കുകയും ചെയ്തെന്നതാണ് ഇമ്രാനെതിരെ നിലനിൽക്കുന്ന തോഷാഖാന അഴിമതിക്കേസ്. ഇതേ കേസിൽ കോടതി ഉത്തരവ് പ്രകാരമാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നത് എന്നാണ് അധികൃതർ വെളിപ്പെടുത്തുന്നത്. എന്നാൽ പിടിഐ പ്രവർത്തകർ ഇമ്രാൻ ഖാന്റെ വസതിയ്ക്ക് മുന്നിൽ സുരക്ഷാ വലയം തീർത്തതോടെ പൊലീസ് ശ്രമം വീണ്ടും പരാജയപ്പെടുകയായിരുന്നു.
അതേസമയം മാർച്ച് അഞ്ചിനും പൊലീസ് ഉദ്യോഗസ്ഥർ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനായി വസതിയിലെത്തിയതിന് പിന്നാലെ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെ ലാഹോറിലെ സമൻ പാർക്കിലുള്ള ഇമ്രാൻ ഖാന്റെ വസതിയിലേക്ക് അറസ്റ്റ് വാറണ്ടുമായി ഇസ്ലാമാബാദ് പൊലീസ് എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിടിഐ പ്രവർത്തകർ ശക്തമായി പ്രതിരോധിച്ചതോടെ ഇമ്രാൻ ഖാനെ അറസ്റ് ചെയ്യാൻ ഇസ്ലാമാബാദ് പൊലീസിന് സാധിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |