തിരുവനന്തപുരം: ഏഴുതവണ ശസ്‌ത്രക്രിയ നടത്തി ദുരിതത്തിലായ പത്തനാപുരം സ്വദേശിനി ഷീബയ്ക്ക് കെ ബി ഗണേശ് കുമാർ എം എൽ എയുടെ ഇടപെടലിൽ ആശ്വാസം. കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശിനി ഷീബയ്ക്ക് ഏഴുതവണ ശസ്ത്രക്രിയ നടത്തിയിട്ടും രോഗം ഭേദമായിരുന്നില്ല. കഴിഞ്ഞദിവസം ഗണേശ് കുമാർ ഈ വിഷയം സഭയിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഷീബയെ ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഇവിടെനിന്ന് ഷീബയ്ക്ക് സൗജന്യ ചികിത്സ ലഭിക്കും.
ആരോഗ്യവകുപ്പിലെ ചില ഡോക്ടർമാർ തല്ല് കൊള്ളേണ്ടവരാണെന്നും അവർ തല്ല് ചോദിച്ചുവാങ്ങുകയാണെന്നും ഗണേശ് കുമാർ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ കഴിഞ്ഞദിവസം സഭയിൽ ആരോപിച്ചിരുന്നു. ഒരു വർഷത്തിനിടെ ഏഴ് ശസ്ത്രക്രിയകൾക്കാണ് ഷീബ വിധേയയായത്. കഴിഞ്ഞ ഫെബ്രുവരിയിൽ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ ഷീബയുടെ ഗർഭാശയത്തിൽ മുഴ കണ്ടെത്തിയിരുന്നു. തുടർന്ന് ഗർഭാശയം നീക്കം ചെയ്യാൻ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. ഒന്നര മാസത്തിന് ശേഷം ആരോഗ്യ നില മോശമായതോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാൽ വേദനയ്ക്ക് ശമനമുണ്ടായില്ല. പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സക്കായി ചെന്നെങ്കിലും അവഗണന മാത്രമാണ് ഉണ്ടായതെന്ന് ഷീബ പറയുന്നു.
പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിദഗ്ദ്ധചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ച ഷീബയെ അഡ്മിറ്റ് ചെയ്യാനോ മതിയായ ചികിത്സ നൽകാനോ ജനറൽ സർജറി വിഭാഗം തലവൻ ഡോ. ആർ.സി. ശ്രീകുമാർ തയ്യാറായില്ലെന്നാണ് ഗണേശ് കുമാർ ആരോപിച്ചത്. സർജറിയ്ക്ക് വേണ്ടി കീറിയ മുറിവ് തുന്നിക്കെട്ടാതെ ആ രോഗി ദുരിതം അനുഭവിക്കുകയാണ്. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ സൂപ്രണ്ട് നിർദ്ദേശിച്ചെങ്കിലും ഇതു ചെയ്യാതെ ഡോ. ശ്രീകുമാർ മുങ്ങി. ഈ സ്ത്രീ ഡോ. ശ്രീകുമാറിനെ വീട്ടിൽ പോയി കണ്ടിട്ടുണ്ട്. സർക്കാർ വിജിലൻസ് അന്വേഷണത്തിനു തയ്യാറായാൽ ഇതു സംബന്ധിച്ച വിവരങ്ങൾ താൻ നൽകാമെന്നും ഗണേശ് അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |