ചെന്നെെ: ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററിൽ മുടി കുടുങ്ങി 13വയസുകാരി മരിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ എസ് ലാവണ്യയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
ക്ഷേത്ര പ്രതിഷ്ഠയെ വഹിക്കുന്നതിനായി കൊണ്ടുവന്ന കാളവണ്ടി രഥത്തിന്റെ പിൻഭാഗത്ത് ഡീസൽ ജനറേറ്റർ ഘടിപ്പിച്ചിരുന്നു. ഇതിന് സമീപം ഇരുന്ന ലാവണ്യയുടെ മുടി അതിൽ കുടുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉച്ചഭാഷിണിയുടെ ശബ്ദം കാരണം ലാവണ്യയുടെ നിലവിളി ആരും കേട്ടില്ല. പിന്നീട് ജനറേറ്റർ ഓഫായപ്പോഴാണ് കുട്ടിയുടെ നിലവിളി ആളുകൾ കേട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലാവണ്യയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ നിന്ന് കാഞ്ചീപുരം സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ മഗറൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ജനറേറ്റർ ഓപ്പറേറ്റർ മുനിസാമിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
മൂന്ന് വർഷം മുൻപാണ് ലാവണ്യയുടെ അമ്മ മരിച്ചത്. അച്ഛൻ ശരവണൻ ചെന്നെെയിലാണ് ജോലി ചെയ്യുന്നത്. അതിനാൽ ലാവണ്യയും ഇളയ സഹോദരൻ ഭുവനേഷും അവരുടെ മുത്തശിയ്ക്കും മുത്തച്ഛനും ഒപ്പമാണ് താമസിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |