തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ എം.എൽ.എമാരെ വാച്ച് ആൻഡ് വാർഡും ഭരണപക്ഷ അംഗങ്ങളും പേഴ്സണൽ സ്റ്റാഫും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. കൈയ്ക്ക് പരിക്കേറ്റ കെ.കെ.രമയ്ക്ക് പ്ളാസ്റ്ററിട്ടു. ബോധരഹിതനായ സനീഷ്കുമാർ ജോസഫിനെ ആശുപത്രിയിലാക്കി. പലർക്കും മർദ്ദനമേറ്റു.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ എട്ടിന് സ്പീക്കർ എ.എൻ. ഷംസീർ അടിയന്തരമായി കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. സ്പീക്കർക്ക് ആറ് പ്രതിപക്ഷ എം.എൽ.എമാർ പരാതി നൽകിയതിന് പുറമേ, എം.എൽ.എമാരുടെ മർദ്ദനമേറ്റെന്ന എതിർപരാതികൾ വാച്ച് ആൻഡ് വാർഡിന്റെ ഭാഗത്ത് നിന്നുമുണ്ടായി. ഭരണകക്ഷിയംഗങ്ങളായ എച്ച്. സലാം, സച്ചിൻദേവ് എന്നിവർക്കെതിരെയും പ്രതിപക്ഷം ആക്ഷേപമുന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യോഗം.
സ്ത്രീസുരക്ഷ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിന് ഇന്നലെ അവതരണാനുമതി നിഷേധിച്ചതിനെ തുർന്നുള്ള പ്രതിഷേധമാണ് വൻ സംഘർഷത്തിനും അസാധാരണ സംഭവങ്ങൾക്കും കാരണമായത്.
സ്പീക്കർ എ.എൻ. ഷംസീറിന് സഭയിൽ നിന്ന് ഓഫീസിലേക്ക് വഴിയൊരുക്കാൻ വാച്ച് ആൻഡ് വാർഡ് ശ്രമിക്കുന്നതിനിടെ, തിരുവഞ്ചൂർ രാധാകൃഷ്ണനെ അഡി. ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ തള്ളിയിടാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഇതിനെ ചോദ്യം ചെയ്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങളെ വാച്ച് ആൻഡ് വാർഡ് തൂക്കിയെടുക്കാൻ ശ്രമിച്ചു. ബലപ്രയോഗത്തിനിടെ കോൺഗ്രസിലെ സനീഷ്കുമാർ ജോസഫ് ബോധരഹിതനായി. അദ്ദേഹത്തെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ലീഗിലെ എ.കെ.എം. അഷ്‌റഫിനെയും ടി.വി. ഇബ്രാഹിമിനെയും ബലപ്രയോഗത്തിലൂടെ തൂക്കിയെടുത്തു. കെ.കെ. രമയെ ആറ് വാച്ച് ആൻഡ് വാർഡുമാർ തറയിലൂടെ വലിച്ചിഴച്ചു. പിടിവലിയിൽ രമയുടെ കൈക്കുഴ തെറ്റി. നേരിയ പൊട്ടലുമുണ്ട്. ജനറലാശുപത്രിയിലാണ് പ്ളാസ്റ്ററിട്ടത്.
മാത്യു കുഴൽനാടൻ, എം.വിൻസെന്റ്, സി.ആർ.മഹേഷ് അടക്കം നിരവധി എം.എൽ.എമാർക്ക് മർദ്ദനമേറ്റു. വാച്ച് ആൻഡ് വാർഡിനെ എ.പി.അനിൽകുമാറും സജീവ് ജോസഫും ചേർന്നാണ് തടഞ്ഞത്. കെ.കെ.രമയെയും ഉമാ തോമസിനെയും നീക്കം ചെയ്യാൻ ശ്രമിച്ചതും വാഗ്വാദത്തിനിടയാക്കി. സി.പി.എമ്മിലെ സച്ചിൻദേവ്, എച്ച്.സലാം അടക്കമുള്ളവർ പ്രതിപക്ഷാംഗങ്ങൾക്കു നേരേ കൈയേറ്റത്തിന് മുതിർന്നു.
9 വാച്ച് ആൻഡ്
വാർഡിനും പരിക്ക്
സംഘർഷം കനത്തതോടെ സ്പീക്കറുടെ ഓഫീസിലെത്തിയ വി.ഡി.സതീശൻ, പ്രതിപക്ഷത്തിനു നേർക്ക് ബലപ്രയോഗം നടത്തുന്ന വാച്ച് ആൻഡ് വാർഡിനെ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് മുക്കാൽ മണിക്കൂർ നീണ്ട സംഘർഷം അയഞ്ഞത്. സംഘർഷത്തിൽ പരിക്കേറ്റ അഡി.ചീഫ് മാർഷൽ മൊയ്തീൻ ഹുസൈനും അഞ്ച് വനിതകളുമടക്കം 9 വാച്ച് ആൻഡ് വാർഡുമാരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ശസ്ത്രക്രിയ നടത്തിയ കാലിന് പ്രതിപക്ഷാംഗങ്ങളുടെ ചവിട്ടേറ്റെന്ന് മൊയ്തീൻ പറഞ്ഞു. പ്രതിപക്ഷ എം.എൽ.എമാരും അവരുടെ സ്റ്റാഫംഗങ്ങളും കൈയേറ്റം ചെയ്തെന്നാണ് വനിതാ വാർഡിന്റെ പരാതി.
സഭയിലെ നോട്ടീസ് മുതൽ സ്പീക്കറുടെ ഓഫീസ് വരെ
തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് പട്ടാപ്പകൽ 16കാരി ക്രൂരമായി ആക്രമിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി ഉമാ തോമസ് നൽകിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. ദിവസങ്ങൾക്ക് മുൻപുള്ള സംഭവം അടിയന്തര പ്രാധാന്യമുള്ളതല്ലെന്നും സബ്മിഷനായി അവതരിപ്പിക്കാമെന്നും സ്പീക്കർ
വി.ഡി. സതീശനെയും സംസാരിക്കാൻ അനുവദിച്ചില്ല. തുടർന്ന് ബഹളമുണ്ടാക്കിയ ശേഷം പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് സ്പീക്കറുടെ ഓഫീസിനു മുന്നിൽ ഒരു മണിക്കൂർ സത്യഗ്രഹത്തിന് തീരുമാനം
സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിപക്ഷാംഗങ്ങൾ കുത്തിയിരിക്കവേ, ഓഫീസിനു സമീപത്തെ മുറിയിൽ സ്പീക്കറെ കയറ്റാൻ മന്ത്രി വി.ശിവൻകുട്ടി, കെ.ആൻസലൻ, ഐ.ബി. സതീശ് എന്നിവരുടെ നേതൃത്വത്തിൽ ശ്രമിച്ചു. ഇതിനിടയിലായിരുന്നു തിരുവഞ്ചൂരിനെ നേരേ കൈയേറ്റം
ബഹളം കനത്തതോടെ, പ്രതിപക്ഷാംഗങ്ങളെ എടുത്തുമാറ്റാൻ മാർഷൽ ആവശ്യപ്പെട്ടു. വാച്ച് ആൻഡ് വാർഡ് ബലപ്രയോഗവും പ്രതിപക്ഷം പ്രതിരോധവും തുടങ്ങി. എം.എൽ.എമാരെ കഴുത്തിൽ കുത്തിപ്പിടിച്ച് പൊക്കിയെടുത്തു. മിക്കവർക്കും ബൂട്ടിന് ചവിട്ടേറ്റു. ചിലർ നിലത്തുവീണു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |