തിരുവനന്തപുരം: ജനാധിപത്യപരമായ അവകാശങ്ങൾ വിനിയോഗിക്കുന്നതിനുള്ള സന്ദർഭങ്ങൾ ശരിയായവിധം ഉപയോഗിക്കാൻ പ്രതിപക്ഷം തയാറാകണമെന്ന് മന്ത്രി പി. രാജീവ്. ക്രിയാത്മകമായി സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
നിയമസഭയിൽ മുഖ്യമന്ത്രി ചട്ടം 300പ്രകാരം നടത്തിയ പ്രസ്താവനയുടെ ആദ്യ ഭാഗം ബ്രഹ്മപുരത്തെ തീ അണക്കുന്നതിന് അക്ഷീണം യത്നിച്ച വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർക്കും സംവിധാനങ്ങൾക്കും നന്ദിയും അഭിനന്ദനവും അറിയിക്കുന്നതാണ്. കേരള ഹൈക്കോടതി തീ അണയ്ക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും വിവിധ സേനകൾ നടത്തിയ പ്രവർത്തനത്തെ പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനായുള്ള തുടർ നടപടികൾക്കു വേണ്ടിയുള്ള പരാമർശങ്ങളും കോടതി നടത്തിയിട്ടുണ്ട്. നാടിന്റെ ആകെ വികാരമെന്ന നിലയിലാണ് ബ്രഹ്മപുരത്തെ തീയണക്കാൻ അടിയന്തര സാഹചര്യത്തിൽ നടത്തിയ പ്രവർത്തനങ്ങളെ പരാമർശിക്കുന്നത്. നിയമസഭയുടെ ഓരോ ഘട്ടങ്ങളിലും ചട്ടമനുസരിച്ച് ചോദ്യങ്ങൾ ഉന്നയിക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും ഉത്തരങ്ങൾ നൽകാനുമുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. ശ്രദ്ധക്ഷണിക്കൽ,അടിയന്തിര പ്രമേയം,സബ്മിഷൻ എന്നിങ്ങനെ വിവിധ ചർച്ചാ മാർഗങ്ങളെ ചട്ടങ്ങൾക്കനുസൃതമായാണ് സ്പീക്കർ വിനിയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |