തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെയുണ്ടായ അസാധാരണ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന് രാവിലെ എട്ടിന് നടക്കും. സ്പീക്കർക്ക് ആറ് പ്രതിപക്ഷ എം.എൽ.എമാർ പരാതി നൽകിയതിന് പുറമേ, എം.എൽ.എമാരുടെ മർദ്ദനമേറ്റെന്ന എതിർപരാതികൾ വാച്ച് ആൻഡ് വാർഡിന്റെ ഭാഗത്ത് നിന്നുമുണ്ടായി. ഭരണകക്ഷിയംഗങ്ങളായ എച്ച്. സലാം, സച്ചിൻദേവ് എന്നിവർക്കെതിരെയും പ്രതിപക്ഷം ആക്ഷേപമുന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യോഗം.പരാതികളിൽ സ്പീക്കർ എടുക്കുന്ന നടപടിയാണ് പ്രധാനം.
അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ ഇന്നത്തെ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാനിടയില്ല.ഇത് വീണ്ടും സംഘർഷത്തിലേക്ക് നീങ്ങിയേക്കും. പ്രതിപക്ഷ നേതാവും മന്ത്രി റിയാസും തമ്മിലുള്ള വാക്പോരിന്റെ പേരിലും ഇരുപക്ഷവും ഏറ്റുമുട്ടാൻ സാദ്ധ്യത ഏറെയാണ്.
സ്ത്രീസുരക്ഷ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെ തുർന്നുള്ള പ്രതിഷേധമാണ് വൻ ഇന്നലെ സംഘർഷത്തിനും അസാധാരണ സംഭവങ്ങൾക്കും കാരണമായത്.സ്പീക്കർ എ.എൻ. ഷംസീറിന് സഭയിൽ നിന്ന് ഓഫീസിലേക്ക് വഴിയൊരുക്കാൻ വാച്ച് ആൻഡ് വാർഡ് ശ്രമിക്കുന്നതിനിടെ, തിരുവഞ്ചൂർ രാധാകൃഷ്ണനെ അഡി. ചീഫ് മാർഷൽ മൊയ്തീൻ ഹുസൈൻ തള്ളിയിടാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഇതിനെ ചോദ്യം ചെയ്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങളെ വാച്ച് ആൻഡ് വാർഡ് തൂക്കിയെടുക്കാൻ ശ്രമിച്ചു. ബലപ്രയോഗത്തിനിടെ കോൺഗ്രസിലെ സനീഷ്കുമാർ ജോസഫ് ബോധരഹിതനായി. അദ്ദേഹത്തെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ലീഗിലെ എ.കെ.എം. അഷ്‌റഫിനെയും ടി.വി. ഇബ്രാഹിമിനെയും ബലപ്രയോഗത്തിലൂടെ തൂക്കിയെടുത്തു.
കെ.കെ. രമയെ ആറ് വാച്ച് ആൻഡ് വാർഡുമാർ തറയിലൂടെ വലിച്ചിഴച്ചു. പിടിവലിയിൽ രമയുടെ കൈക്കുഴ തെറ്റി. നേരിയ പൊട്ടലുമുണ്ട്. ജനറലാശുപത്രിയിലാണ് പ്ളാസ്റ്ററിട്ടത്.മാത്യു കുഴൽനാടൻ, എം.വിൻസെന്റ്, സി.ആർ.മഹേഷ് അടക്കം നിരവധി എം.എൽ.എമാർക്ക് മർദ്ദനമേറ്റു. വാച്ച് ആൻഡ് വാർഡിനെ എ.പി.അനിൽകുമാറും സജീവ് ജോസഫും ചേർന്നാണ് തടഞ്ഞത്. കെ.കെ.രമയെയും ഉമാ തോമസിനെയും നീക്കം ചെയ്യാൻ ശ്രമിച്ചതും വാഗ്വാദത്തിനിടയാക്കി. സി.പി.എമ്മിലെ സച്ചിൻദേവ്, എച്ച്.സലാം അടക്കമുള്ളവർ പ്രതിപക്ഷാംഗങ്ങൾക്കു നേരേ കൈയേറ്റത്തിന് മുതിർന്നു.
9 വാച്ച് ആൻഡ് വാർഡിനും പരിക്ക്
സംഘർഷം കനത്തതോടെ സ്പീക്കറുടെ ഓഫീസിലെത്തിയ വി.ഡി.സതീശൻ, പ്രതിപക്ഷത്തിനു നേർക്ക് ബലപ്രയോഗം നടത്തുന്ന വാച്ച് ആൻഡ് വാർഡിനെ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് മുക്കാൽ മണിക്കൂർ നീണ്ട സംഘർഷം അയഞ്ഞത്. സംഘർഷത്തിൽ പരിക്കേറ്റ അഡി.ചീഫ് മാർഷൽ മൊയ്തീൻ ഹുസൈനും അഞ്ച് വനിതകളുമടക്കം 9 വാച്ച് ആൻഡ് വാർഡുമാരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ശസ്ത്രക്രിയ നടത്തിയ കാലിന് പ്രതിപക്ഷാംഗങ്ങളുടെ ചവിട്ടേറ്റെന്ന് മൊയ്തീൻ പറഞ്ഞു. പ്രതിപക്ഷ എം.എൽ.എമാരും അവരുടെ സ്റ്റാഫംഗങ്ങളും കൈയേറ്റം ചെയ്തെന്നാണ് വനിതാ വാർഡിന്റെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |