ബംഗളൂരു: സർ എം വിശ്വേശ്വരയ്യ ടെർമിനൽ റെയിൽവേ സ്റ്റേഷനിൽ ഡ്രമ്മിലടച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞതായി റെയിൽവേ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് പ്ളാസ്‌റ്റിക് വീപ്പയിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് വ്യക്തമാക്കി.
ഉത്തർപ്രദേശ് സ്വദേശിനിയുടേതാണ് മൃതദേഹം. മുപ്പത്തിരണ്ടിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുണ്ട്. ബീഹാർ സ്വദേശികളാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. കുറ്റകൃത്യത്തിൽ പങ്കുള്ള മറ്റ് രണ്ടുപേരെ കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ ബംഗളൂരുവിൽ സമാന രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊലപാതകമാണിത്. എന്നാൽ മുൻപ് നടന്ന കൊലപാതകങ്ങളുമായി ഈ കൊലയ്ക്ക് ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൂന്നംഗ സംഘം ഓട്ടോയിലെത്തി റെയിൽവേ സ്റ്റേഷനിൽ മൃതദേഹമടങ്ങിയ വീപ്പ ഉപേക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
ജനുവരി നാലിന് യശ്വന്ത്പൂർ റെയിൽവേ സ്‌റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ നീല പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ നിന്ന് ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഡിസംബറിൽ ഒരു പാസഞ്ചർ ട്രെയിനിന്റെ കോച്ചിൽ മഞ്ഞ ചാക്കിൽ ഒരു അജ്ഞാത സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. സംഭവങ്ങൾക്ക് പിന്നിൽ സീരിയൽ കില്ലറാകാമെന്ന സംശയത്തിലായിരുന്നു പൊലീസ്. ഇതിനിടെയാണ് മൂന്നാമത്തെ സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |