തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ നിർദ്ധന യുവതിയെ വീട്ടിലേയ്ക്കയച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. തുടരെയുള്ള ശസ്ത്രക്രിയകളെ തുടർന്ന് ഒരു വർഷത്തിലേറെയായി ദുരിതത്തിലായ പത്തനാപുരം സ്വദേശിനി കെ ഷീബയുടെ പരാതിയിൽ അന്വേഷണം നടത്താൽ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.
ഗർഭാശയ മുഴ നീക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതു മുതലാണ് ഷീബയുടെ ദുരിതം ആരംഭിച്ചത്. ഗർഭാശയം നീക്കിയെങ്കിലും ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് ഒരാഴ്ച കഴിഞ്ഞ് തടിപ്പും അസഹ്യ വേദനയുമുണ്ടായി. ആശുപത്രിയിലെത്തിയപ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്തി വയറ്റിലെ പഴുപ്പ് നീക്കിയെങ്കിലും വേദന ശമിച്ചില്ല. പിന്നാലെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമെത്തി. 2022 ഡിസംബറിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വയർ കുറുകെ മുറിച്ച് ശസ്ത്രക്രിയ നടത്തിയ ശേഷം മുറിവ് തുന്നിച്ചേർക്കാതെ ബസിൽ തിരികെ അയച്ചതായാണ് പരാതി.
അതേസമയം നാല് ആശുപത്രികളിലായി ഏഴ് ശസ്ത്രക്രിയ നടത്തിയിട്ടും വയറ്റിൽ പൊട്ടിയൊഴുകുന്ന മുറിവുമായി കഴിഞ്ഞ ഷീബയുടെ ദുരവസ്ഥ കെ ബി ഗണേഷ്‌കുമാർ എംഎൽഎ നിയമസഭയിൽ വിവരിച്ചിരുന്നു. എംഎൽഎയുടെ ഇടപെടൽ വഴി ഷീബയെ കഴിഞ്ഞ ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ദ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |