സിഡ്നി: ജോലി അന്വേഷിച്ചെത്തുന്ന സ്ത്രീകളെ ലഹരി നൽകി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജൻ സിഡ്നിയിൽ വിചാരണ നേരിടുന്നു. ഇയാൾ പതിമൂന്നോളം സ്ത്രീകളെ മദ്യം നൽകി അതിക്രൂരമായി ബലാത്സംഗം ചെയ്തതായാണ് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചത്. കൃത്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇയാൾ ചിത്രീകരിച്ച് സൂക്ഷിച്ചിരുന്നു. അന്വേഷണ സംഘം പിടിച്ചെടുത്ത ഇത്തരത്തിലുള്ള 47 വീഡിയോകൾ കോടതി മുൻപാകെ സമർപ്പിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച ജൂറി അവ അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു.
പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്ര പ്രകാരം ബാലേഷ് ധൻഖർ കൊറിയൻ വംശജരായ സ്ത്രീകളെയായിരുന്നു മുഖ്യമായും ഇരകളായി തിരഞ്ഞെടുത്തത്. ഇവർക്കായി ജോലി വാഗ്ദാനം ചെയ്ത് പത്രത്തിൽ പരസ്യം നൽകും. പത്ര പരസ്യം കണ്ട് ഇന്റർവ്യൂവിന് എത്തുന്ന സ്ത്രീകളെ മദ്യത്തിൽ രാസപദാർത്ഥം നൽകി പീഡിപ്പിക്കുന്നതായിരുന്നു രീതി. കൃത്യത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് കൂടാതെ ഇരകളുടെ പേരു വിവരങ്ങൾ ഇയാൾ ലഡ്ജറിൽ സൂക്ഷിച്ചിരുന്നതായാണ് പ്രോസിക്യൂഷൻ അറിയിക്കുന്നത്. പീഡനത്തിരയായ പല സത്രീകളും ലഹരിയുടെ വീര്യം കാരണം തങ്ങൾ ബലാത്സംഗം ചെയ്യപ്പെട്ടതായി കരുതിയിരുന്നില്ല എന്നാണ് കോടതിയെ അറിയിച്ചത്.
നിലവിൽ സിഡ്നിയിലെ ന്യൂ സൗത്ത് വെയിൽസ് ജില്ലാ കോടതിയിലാണ് ബാലേഷ് ധൻഖർ വിചാരണ നേരിടുന്നത്. ബലാത്സംഗക്കുറ്റം കൂടാതെ ഇരകൾക്ക് നിർബന്ധിച്ച് ലഹരി നൽകി, കുറ്റകൃത്യത്തിനായി പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങളിലും പ്രതി വിചാരണ നേരിടുന്നത്. അതേസമയം തനിക്ക് മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളിലൊന്നും ബാലേഷ് കുറ്റസമ്മതം നടത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |