90 കോടിയുടെ പണി 180 കോടിക്ക് നൽകി
കണ്ണൂർ:സ്വന്തം ഉടമസ്ഥതയിലുള്ള അഞ്ച് ബോഡി നിർമ്മാണ യൂണിറ്റുകളെ കട്ടപ്പുറത്താക്കി സ്വകാര്യ കമ്പനികൾക്ക് നൂറ് കോടിയോളം രൂപയുടെ നേട്ടം സമ്മാനിച്ച് കെ.എസ്.ആർ.ടി.സിയുടെ കള്ളക്കളി. സ്വന്തം യൂണിറ്റുകളിൽ 15 ലക്ഷത്തിന് ഒരു ബസിന്റെ ബോഡി നിർമ്മിക്കാമെന്നിരിക്കെ, 30ലക്ഷം രൂപയ്‌ക്കാണ് ബംഗളൂരുവിലെ പ്രകാശ്, ഹർഷ കമ്പനികൾക്ക് കരാർ നൽകിയത്. പുതിയ 600 സ്വിഫ്റ്റ് ബസുകളുടെ ബോഡി നിർമ്മിക്കാനാണിത്. 90 കോടി രൂപയ്ക്ക് ഇവിടെ നിർമ്മിക്കാമെന്നിരിക്കെ, 180 കോടിക്കാണ് കരാർ. ഇരട്ടിത്തുക!
കെ. എസ്. ആർ.ടിസിയുടെ അഞ്ച് യൂണിറ്റുകളിലെയും യന്ത്രങ്ങൾ ഉപയോഗ ശൂന്യമായതിനാലാണ് പുറം കരാർ നൽകുന്നതത്രേ. പുതിയ ബോഡി നിർമ്മിക്കാൻ യന്ത്രങ്ങൾ വാങ്ങാൻ കോടികളാകുമെന്നും പുറംകരാർ നൽകിയാൽ മറ്റു ബാദ്ധ്യതകളില്ലെന്നുമാണ് കെ.എസ്.ആർ.ടി.സിയുടെ ന്യായം. എന്നാൽ അഞ്ച് യൂണിറ്റുകളിലും പുതിയ യന്ത്രങ്ങൾ സ്ഥാപിക്കാൻ പരമാവധി ഒരു കോടി രൂപയേ ആകൂ എന്നാണ് വിദഗ്ദ്ധർ പറയുന്നത്. എങ്കിൽ പോലും ഇവിടെ ബോഡി നിർമ്മിച്ചാൽ വൻ തുക ലാഭിക്കാം. ശമ്പളവും പെൻഷനും നൽകാൻ പോലും കോർപ്പറേഷൻ ചക്രശ്വാസം വലിക്കുമ്പോഴാണ് ബോഡി നിർമ്മാണത്തിന്റെ പേരിലുള്ള നൂറ് കോടിയോളം രൂപയുടെ ധൂർത്ത്. അപകടത്തിൽപെടുന്ന ബസുകളുടെ ബോഡി അറ്റകുറ്റപ്പണിക്കും ഇനി ബംഗളൂരുവിലേക്ക് കൊണ്ടുപോകേണ്ടിവരും
ബോഡി യൂണിറ്റുകൾ
കോഴിക്കോട്, എടപ്പാൾ, ആലുവ, മാവേലിക്കര, പാപ്പനംകോട്
പാലിക്കാത്ത വാഗ്ദാനങ്ങൾ
ബോഡി നിർമ്മാണം അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് സാമ്പത്തിക ബാദ്ധ്യതയാകുമെന്നും കെ.എസ്. ആർ.ടി.സി ലാഭത്തിലാക്കാൻ ബോഡി യൂണിറ്റുകൾ പുനരുജ്ജീവിക്കുമെന്നും ഒന്നാം പിണറായി സർക്കാർ ഉറപ്പ് നൽകിയിരുന്നു.
ബോഡി യൂണിറ്റുകൾ അടിസ്ഥാനമാക്കി മെക്കാനിക്കൽ ജീവനക്കാരെ പുനർവിന്യസിക്കുമെന്ന വാഗ്ദാനവും പാലിച്ചിട്ടില്ല. ബോഡി യൂണിറ്റുകളുള്ള ഡിപ്പോകളിലെ ഡെയ്ലി മെയിന്റനൻസ് ആവശ്യകത പരിശോധിച്ച് ഓരോ മൂന്നുമാസത്തേക്കും മെക്കാനിക്കൽ ജീവനക്കാരെ നിശ്ചയിക്കും, സെൻട്രൽ വർക്സ്, നാല് റീജിയണൽ വർക്ക് ഷോപ്പുകൾ എന്നിവ ഫ്‌ളോട്ട്/ അഗ്രിഗേറ്റ് അസംബിൾ ചെയ്യുന്ന പ്രൊഡക്‌ഷൻ യൂണിറ്റുകളായി പ്രവർത്തിക്കും, ബന്ധപ്പെട്ട ബോഡി യൂണിറ്റുകളിൽ നിന്ന് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡിപ്പോ, സബ്ഡിപ്പോ ഓപ്പറേറ്റിംഗ് സെന്ററുകളിലേക്ക് ജീവനക്കാരെ നിയോഗിക്കും തുടങ്ങിയ തീരുമാനങ്ങളാണ് അനിശ്ചിതത്വത്തിലായത്.
തുരുമ്പെടുത്ത് യന്ത്രങ്ങൾ
എം.പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്ന് ബോഡി യൂണിറ്റുകളിലെ യന്ത്രങ്ങൾ തുരുമ്പെടുക്കുകയാണ്. 2016ലാണ് സ്വന്തം ബോഡി യൂണിറ്റിൽ കോർപറേഷൻ അവസാനമായി ബസ് ഇറക്കിയത്. എക്സിക്യൂട്ടീവ് ഡയറക്ടർ (ടെക്നിക്കൽ), മെക്കാനിക്കൽ എൻജിനിയർ ഉൾപ്പെടെ ഇരുനൂറോളം ഉദ്യോഗസ്ഥരാണ് ബോഡി യൂണിറ്റിൽ പ്രവർത്തിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |