കൊച്ചി: കോൺഗ്രസ് ഉപരോധത്തിനിടെ കൊച്ചി കോർപ്പറേഷൻ സെക്രട്ടറി എം. ബാബു അബ്ദുൾ ഖാദറിനും നാലു ജീവനക്കാർക്കും മർദ്ദനമേറ്റു. ഇടത് കൈക്ക് പരിക്കേറ്റ സെക്രട്ടറി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഉച്ചയ്ക്ക് ശേഷം കോർപ്പറേഷന് മുന്നിലുള്ള സുഭാഷ് പാർക്കിലെ ഓഫീസിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. രക്ഷിക്കാനെത്തിയ കോർപ്പറേഷനിലെ കോൺഗ്രസ് യൂണിയൻ നേതാവ് വിജയകുമാറിനും മർദ്ദനമേറ്റു.
രാവിലെ ഓഫീസിൽ പ്രവേശിക്കാൻ ശ്രമിച്ച സുരേഷ്‌കുമാർ, ഡിൻസൺ, സിനി ചെറിയാൻ എന്നീ ജീവനക്കാർക്കും മർദ്ദനമേറ്റു. ഡിൻസൺ പൊലീസ് സഹായത്തോടെ ഓഫീസിൽ കയറി. മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മീഡിയാ വൺ കാമറാമാൻ അനിൽ എം. ബഷീറിനെയും കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചു.
മെയിൻ ഓഫീസിലെ 200ലധികം ജീവനക്കാരിൽ 86 പേർ ജോലിക്ക് കയറിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നിലെ വഴിയിലൂടെയാണ് ഇവർ ഓഫീസിലെത്തിയത്. പിന്നീട് വന്നവർക്ക് ഓഫീസിലേക്ക് കടക്കാനായില്ല. നഗരസഭ ഹെൽത്ത് വിഭാഗത്തിലേക്ക് സമരക്കാർ കല്ലെറിഞ്ഞതായും പരാതിയുണ്ട്. രാവിലെ ജോലിക്കെത്തിയ ഉദ്യോഗസ്ഥരെ തടയുന്നതിനിടെ സമരക്കാരും പൊലീസും തമ്മിലും സംഘർഷമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |