തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പദപ്രയോഗങ്ങൾ വിളിച്ചുപറഞ്ഞ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റേത് സമനില വിട്ടരീതിയിലെ പെരുമാറ്റമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജീർണിച്ച രാഷ്‌ട്രീയ സംസ്‌കാരം പേറുന്നതുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ എന്തും വിളിച്ചുപറയാമെന്ന് സുധാകരൻ ധരിക്കുന്നതെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
അതേസമയം സുധാകരന്റെ പ്രസ്‌താവനയെ വിമർശിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് എൻ.കെ പ്രേമചന്ദ്രൻ എം.പിയെ പരനാറി എന്ന് വിളിച്ചതും പാർട്ടി തള്ളിക്കളയുമോ എന്ന ചോദ്യത്തിന് അതെല്ലാം പാർട്ടി കുറേ ചർച്ച ചെയ്‌ത് അവസാനിപ്പിച്ചതാണെന്നും ഭൂതകാലത്തിലേക്ക് പോകേണ്ട ഒരാവശ്യവുമില്ലെന്നുമായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി. 'അതെല്ലാം ജനങ്ങളും മാദ്ധ്യമങ്ങളും ഒരുപാട് റിവ്യൂ ചെയ്‌ത് അവസാനിപ്പിച്ച കാര്യങ്ങളാണ്. ഭൂതകാലത്തിലേക്ക് മടങ്ങിപ്പോകേണ്ട ഒരാവശ്യവുമില്ല.' എം.വി ഗോവിന്ദൻ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്റെ പ്രസ്‌താവനയെ യുഡിഎഫ് നേതാക്കൾ അംഗീകരിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
രാഷ്‌ട്രീയമായി ഇടതുമുന്നണിയെയും സിപിഎമ്മിനെയും നേരിടാനാകാത്തതിന്റെ സാക്ഷ്യപത്രമാണ് യുഡിഎഫ് നിയമസഭയിലും പുറത്തും നടത്തിയ നടപടികളെന്നും ഗോവിന്ദൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |