ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. കേരളത്തിൽ മോശം ഭരണമാണെന്നും ബ്രഹ്മപുരത്ത് പുകയെരിച്ചത് സർക്കാരാണെന്നും ജസ്റ്റിസ് എ കെ ഗോയൽ അദ്ധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.
പുകയുടെ മുഴുവൻ ഉത്തരവാദിത്തവും സർക്കാരിനാണെന്നും 500 കോടി പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മാസം ആറാം തീയതി വന്ന മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ബ്രഹ്മപുരത്തെ തീയണച്ചിട്ടുണ്ടെന്ന് സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന്റെ ആരംഭം മുതലുള്ള നടപടികൾ വിജിലൻസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.
ബ്രഹ്മപുരം തീപിടിത്തത്തിൽ സർക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും അതിനാൽ സമാന്തരമായി മറ്റൊരു കേസ് ട്രൈബ്യൂണലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ ബെഞ്ച് തയ്യാറായില്ല. ഹൈക്കോടതിയുടെ നടപടിക്രമങ്ങളിൽ ഇടപെടുന്നില്ലെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |