തിരുവനന്തപുരം:ആദ്യമായി കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് വിമാനത്താവളത്തിൽ സംയുക്ത സേന ഗാർഡ് ഓഫ് ഓണർ നൽകി. രാഷ്ട്രപതി അഭിവാദ്യം സ്വീകരിച്ചു.
തുടർന്ന് അമൃതാനന്ദമയീ മഠം സന്ദർശിക്കാൻ കൊല്ലത്തേക്കു തിരിച്ച രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, എയർ വൈസ് മാർഷൽ എസ്.കെ. വിധാതെ, പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു, ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവർ ചേർന്ന് യാത്രയാക്കി.
ഉദയ് പാലസിൽ നൽകിയ പൗരസ്വീകരണത്തിൽ കേരളത്തിന്റെ ഉപഹാരമായി മുഖ്യമന്ത്രി പിണറായി വിജയൻ ആമാടപെട്ടി രാഷ്‌ടപതിക്ക് സമ്മാനിച്ചു. കുടുംബശ്രീയുടെ ഉപഹാരമായി വയനാട് ബഡ്സ് സ്കൂളിലെ മാസ്റ്റർ അജു വരച്ച ദ്രൗപദി മുർമുവിന്റെ ചിത്രം മന്ത്രി എം.ബി.രാജേഷ് നൽകി. മേയർ ആര്യ രാജേന്ദ്രൻ തിരുവിതാംകൂറിന്റെ സ്വർണ്ണനിറത്തിലുള്ള രാജമുദ്രയാണ് രാഷ്ട്രപതിക്ക് സമ്മാനിച്ചത്.
മഹാവിഷ്ണുവിന്റെ വാസസ്ഥലം
രാഷ്ട്രപതി ദ്രൗപതി മുർമു തിരുവനന്തപുരത്തെ മഹാവിഷ്ണുവിന്റെ വാസസ്ഥലം എന്നാണ് വിശേഷിപ്പിച്ചത്. മലയാളി പ്രവാസിസമൂഹത്തിന്റെ സേവനങ്ങൾ എടുത്തുപറഞ്ഞ രാഷ്ട്രപതി കേരളത്തിലെ അതികായരായ
ശ്രീനാരായണഗുരു, ശങ്കരാചാര്യർ, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങിയ ഗുരുക്കന്മാരെയും
മുൻ രാഷ്ട്രപതി കെ. ആർ.നാരായണൻ, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ആർ. ശങ്കർ, സി. അച്യുത മേനോൻ,കെ.കരുണാകരൻ,ഇ. കെ. നായനാർ,കെ.ആർ.ഗൗരി അമ്മ തുടങ്ങിയ നേതാക്കളേയും
ജി.ശങ്കരക്കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീർ, എസ്. കെ. പൊറ്റെക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം. ടി. വാസുദേവൻ നായർ, ഒ. വി. വിജയൻ, ഒ. എൻ. വി. കുറുപ്പ്, അക്കിത്തം അച്യുതൻ നമ്പൂതിരി, മെട്രോമാൻ ഇ.ശ്രീധരൻ, മിസൈൽ ശാസ്ത്രജ്ഞ ടെസി തോമസ്, ശാസ്‌ത്രജ്ഞൻ താണുപത്മനാഭൻ തുടങ്ങിയവരെയും അനുസ്മരിച്ചാണ് രാഷ്ട്രപതി പ്രസംഗം തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |