വാഷിംഗ്‌ടൺ: യു എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അത്താഴവിരുന്നിന് ക്ഷണിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ബ്ളൂംബർഗാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യ- യു എസ് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിരുന്നെന്നാണ് വിവരം. ജൂണിലാണ് വൈറ്റ് ഹൗസിൽ മോദിക്കായി വിരുന്നൊരുങ്ങുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
മേയിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ക്വാഡ് സമ്മിറ്റിലും മോദിയും ബൈഡനും കൂടിക്കാഴ്ച നടത്തും. ഡിസംബറിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനും ഏപ്രിൽ 26ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോലിനും ശേഷമുള്ള ബൈഡന്റെ മൂന്നാമത്തെ ഔദ്യോഗിക അത്താഴവിരുന്നാണ് മോദിയുമായുള്ളത്.
ജനറൽ ഇലക്ട്രിക് കമ്പനി എയർക്രാഫ്റ്റ് എഞ്ചിനുകളുടെ സംയുക്ത ഉൽപ്പാദനം ഉൾപ്പെടെയുള്ള നൂതന പ്രതിരോധവും കമ്പ്യൂട്ടർ സാങ്കേതികവിദ്യയും കൈമാറ്റം ചെയ്യുന്നതിനുള്ള ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജീസ് എന്ന സംരംഭം കഴിഞ്ഞ മാസം അമേരിക്കയും ഇന്ത്യയും ചേർന്ന് അവതരിപ്പിച്ചിരുന്നു. ഇന്ത്യയുമായുള്ള റഷ്യൻ സ്വാധീനത്തെ ചെറുക്കുന്നതിന്റെ ഭാഗമായാണ് സാങ്കേതിക വിദ്യയിലെ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തമെന്നാണ് വിലയിരുത്തൽ. റഷ്യ- യുക്രെയിൻ യുദ്ധത്തിൽ ഇന്ത്യ റഷ്യയെ തള്ളിപ്പറയാത്തതിൽ ബൈഡൻ അതൃപ്തി അറിയിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പങ്കാളിത്ത പദ്ധതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |