സ്ത്രീധനത്തിന്റെ വിപത്തുകളിലേക്ക് വിരൽചൂണ്ടുന്ന ചില ജീവിത നിരീക്ഷണങ്ങൾ പ്രശസ്ത കഥാകൃത്ത് കെ.രേഖ എഴുതുന്നു
പ്രേമത്തിന് കണ്ണും മൂക്കുമൊന്നുമില്ലെന്ന് ഞാനറിഞ്ഞത്, ഗാന്ധർവവിധിപ്രകാരം ഞാൻ പ്രണയിച്ച യുവാവിനെക്കുറിച്ച് എന്റെ കുടുംബത്തിലും, ഉറ്റവരോടും പറയുമ്പോഴാണ്.
‘‘ തെക്ക്ന്ന് കല്യാണം കഴിക്ക്വേ.... ’’
എല്ലാവരും മൂക്കത്തു വിരൽ വച്ചു.
‘‘അവര് വല്യേ സ്ത്രീധനക്കാരാണ്. നമ്മള് തൃശൂര് വിട്ട് തെക്കോട്ട് ആരെങ്കിലും കല്യാണം കഴിക്ക്വോ....ഈ കുടുംബത്തിലിങ്ങിനെ ഒരു സംഭവം ണ്ടായിട്ടില്യാ... ’’
‘‘ഇനീപ്പോ എന്താ ചെയ്യാ... ’’
ആലോചനകൾ മുറുകി.
സ്ത്രീധനം പോരാത്തതിന് ഗ്യാസ്, സ്റ്റൗ കത്തിക്കുന്നവർ, വിഷം കൊടുത്തുകൊല്ലുന്നവർ -ഓരോരുത്തരും സംഭവകഥകൾ ഉദാഹരിച്ചു.
ഞാൻ പറഞ്ഞു-‘‘സാരംല്യാ...അദ് മതി... ’’
തൃശൂരിന് വടക്കുള്ളവർ സ്ത്രീധനകാര്യങ്ങളിൽ വലിയ തല്പരരല്ല. തെക്കോട്ടുള്ളവർ കണക്കു പറഞ്ഞുവാങ്ങും. കിട്ടിയതു പോരാതെ പെൺകുട്ടിയെ കൊല്ലും.
എനിക്കു ചിരിവന്നു.
ഞങ്ങളുടെ നാട്ടിലെ പല കുടുംബങ്ങളിലും കൊടുക്കാമെന്നു പറഞ്ഞ സ്വർണം കൊടുക്കാത്തതിന്റെ പേരിൽ ഭർത്താവ് റിട്ടേൺ ടിക്കറ്റെടുത്ത് കൊടുത്ത് വീട്ടിൽ കൊണ്ടുവന്നാക്കുന്ന എത്രയോ പെൺകുട്ടികളുണ്ട്.
‘‘പക്ഷേ നമ്മുടെ ജാതീല് ല്ലല്ലോ.... ’’
‘‘അത് പക്ഷേ പെൺകുട്ടിക്ക് സ്വത്തിൽ അവകാശം കൂടി ഉള്ളതുകൊണ്ടല്ലേ... ’’
മരംകയറി പെണ്ണ് അനുഭവിക്കാനുള്ളത് അനുഭവിച്ചോട്ടെ....
എല്ലാവരും മനസ്സിൽ കരുതിയിട്ടുണ്ടാകും.
എന്തായാലും നടക്കാനുള്ളത് നടന്നു.
പെരുമഴയുള്ള ഒരു ദിവസമായിരുന്നു, കല്യാണം.
ആ യാത്രയിലുടനീളം ഞാനോർത്തുകൊണ്ടിരുന്നതും സ്ത്രീധനത്തെക്കുറിച്ചാണ്.
മുംബയ് എന്ന പഴയ ബോംബെയെക്കുറിച്ചുള്ള ആ കഥ കുട്ടിപ്രായത്തിന്റെ ചരിത്ര പുസ്തകങ്ങളിൽ നിന്നാണ് വായിച്ചെടുത്തത്. പോർച്ചുഗീസ് രാജകുമാരിയെ ബ്രിട്ടീഷ് രാജകുമാരൻ കല്യാണം കഴിച്ചപ്പോൾ സ്ത്രീധനമായി നൽകിയതാണ് ബോംബെ എന്നത്രെ ആ ചരിത്രകഥ.
എങ്ങനെയാണ് തങ്ങളുടേതല്ലാത്ത ഒരു രാജ്യത്തെയും ജനത്തെയും സ്ത്രീധനമായി നൽകാനാകുക. –
കുട്ടിപ്രായത്തിലും എനിക്ക് ആ സംശയം തോന്നിയിരുന്നു. ഈ വിവാഹയാത്രയിലും സംശയം മാറുന്നില്ല.
(മുംബയിൽ മനുഷ്യർ തിരക്കുള്ള ലോക്കൽ ട്രെയിനിൽ നിന്നു പൊഴിഞ്ഞുവീണു മരിച്ചാലും ആരും തിരിഞ്ഞു നോക്കില്ല എന്ന കഥയാണ് എന്നെ പിന്നെ ഭയപ്പെടുത്തിയത്.)
ചരിത്രം ഇതുപോലെ പെണ്ണിനെ അന്തസ്സില്ലാതാക്കുന്ന ഒന്ന് മാത്രമല്ല. അവളുടെ അന്തസ്സിനും പ്രാധാന്യമുണ്ടായിരുന്ന ചില കാലങ്ങളുമുണ്ടായിരുന്നു, നമ്മുടെ മണ്ണിൽ. പണ്ട് പണ്ട് വളരെ പണ്ട് പെണ്ണിന് നല്ല അന്തസ്സുള്ള ഒരു കാലത്ത്.
ചരിത്രം പഴകിപ്പിഞ്ഞിത്തുടങ്ങിയെങ്കിലും ആ സംഘകാലത്ത് യുദ്ധദേവത തന്നെ കൊറ്റവൈ ആയിരുന്നു.
പെണ്ണിനോട് ഇഷ്ടംതോന്നിയാൽ, അവളെ ഹിതം അറിയിച്ചാൽ- അവൾ പ്രണയത്തിന് വിസമ്മതം പറഞ്ഞാൽ- അവളുടെ വീടിനു മുൻപിൽ ഒരു പൊയ്ക്കാൽ കുതിരമേൽ, കാമുകൻ കാത്തിരിക്കും. എരിക്കിൻപൂമാല അണിഞ്ഞ്.... അവൾ സമ്മതം അറിയിക്കുംവരെ ആ സത്യഗ്രഹം തുടരും. അവൾ സമ്മതിച്ചില്ലെങ്കിൽ അവൻ തീരും. ആ വിചിത്രമായ ചടങ്ങാണ് മടലേറൽ..അവൾക്കുവേണ്ടി അവൻ അനുഷ്ഠിക്കുന്ന ആത്മഹത്യ. അവൾ സമ്മതിച്ചാൽ അവരൊന്നാകും.
അവൻ ആത്മഹത്യ ചെയ്യുന്നതിന്റെ ഭീകരതയെ ന്യായീകരിക്കുകയല്ല. അവളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അത്രകണ്ട് പ്രാധാന്യമുണ്ടായിരുന്നു എന്നതാണ് അതിപ്രാചീനചരിത്രത്തിന്റെ ആ ഭംഗി.
പെണ്ണിന്റെ സമ്മതത്തിന് അന്ന് അത്രയേറെ വിലയുണ്ടായിരുന്നു. കാലം ചെല്ലുമ്പോൾ മനുഷ്യർ പുരോഗമിക്കുമെന്ന് ആരാണ് പറഞ്ഞത് .സഹസ്രാബ്ദങ്ങൾക്കു മുൻപ് പെണ്ണിന്റെ വാക്കിനും മനസ്സിനും അന്തസ്സിനും അത്രയേറെ വില കൽപിച്ചിരുന്ന ഒരു സമൂഹത്തിൽ നിന്ന് നമ്മളെന്നാണ് പൊന്നും പണവും ഒക്കെ കടുകിട കുറഞ്ഞാൽ അവളെ കൊല്ലാൻ മടിക്കാത്ത ജനമായി മാറിയത്.
പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല, കെട്ടിലമ്മ ചാടിയാൽ കൊട്ടിയമ്പലം വരെ, നാരി നടിച്ചിടം, നാരകം നട്ടിടം മുടിഞ്ഞുപോകുമെന്ന ഭീഷണി അങ്ങനെ ചൊല്ലുകളുമുണ്ടാക്കി, നമ്മൾ സൗകര്യം പോലെ... എത്രയെത്ര പെണ്ണൊതുക്കൽ പഴഞ്ചൊല്ലുകളുണ്ടാക്കി.
കേരളത്തിന്റെ വടക്കോട്ടു പോകുംതോറും ആളുകൾക്ക് സ്ത്രീധനത്തോടുള്ള ആർത്തി കുറയുന്നുവെന്നൊരു വിശ്വാസം പൊതുവെയുണ്ട്. പക്ഷേ ഞങ്ങളുടെ നാട്ടിലും പെൺപണത്തിന്റെ കണക്ക് ഒപ്പിക്കാത്തതിന്റെ പേരിൽ ജീവിതം ചിതറിപ്പോയ എത്രയോ പെൺകുട്ടികളുണ്ട്. സ്വർണസ്ത്രീധനക്കണക്കു കാരണം അച്ഛനമ്മമാർക്ക് ഒരു ഭാരമാകുന്നവർ. കോട്ടയത്തു ജോലിക്ക് വന്ന ശേഷമാണ് അച്ഛനമ്മമാർക്ക് അനുഗ്രഹമായി മാറുന്ന പെൺകിടാങ്ങളെ കാണുന്നത്. കുടുംബത്തിലെ മൂത്ത പെൺകുട്ടി നഴ്സിങ് പഠിച്ച് വിദേശത്ത് പോയി, കുടുംബത്തെ മുഴുവൻ കര കയറ്റുന്നത് ഇവിടത്തെ ഒരു രീതിയാണ്. മൂന്നോ നാലോ തലമുറകളായി അതങ്ങനെയാണ്.
തിരുവനന്തപുരം എന്റെ ഉറ്റബന്ധുക്കൾ ഭയപ്പെട്ട ചില ആചാരങ്ങളുള്ള ഇടം തന്നെയായിരുന്നു. പെൺകുട്ടികൾക്ക് വിവാഹസമ്മാനമായി അച്ഛനമ്മമാർ സ്വർണവും പണവും മാത്രമല്ല, വീടും പണിതുകൊടുക്കണം. ചിലയിടങ്ങളിൽ ഓണത്തിനും വിഷുവിനും മാത്രമല്ല, മാസാമാസം അവളുടെ വീട്ടിലേക്ക് വേണ്ട പലവ്യഞ്ജനങ്ങളും അച്ഛനമ്മമാർ എത്തിക്കണം.
വീട് സ്ത്രീധനമായി കല്യാണസമയത്തു തന്നെ നൽകുന്ന രീതി കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മാത്രമേ കണ്ടിട്ടുള്ളൂ. പെൺകുട്ടി ഗർഭിണിയായാൽ ഏഴാം മാസത്തിൽ ഭർതൃഗൃഹത്തിലേക്ക് ഏഴുകൂട്ടം പലഹാരങ്ങളെത്തിക്കണം. ഒൻപതാം മാസമാണെങ്കിൽ ഒൻപതു കൂട്ടം.
ഇതിനൊന്നും സാധിച്ചില്ലെങ്കിൽ നിങ്ങളുടെ പെൺകുട്ടി അവിടെ നിന്നുപോകും. കല്യാണമോ കുടുംബമോ ഉണ്ടാകില്ല. ഇതൊക്കെ ശിലായുഗകാലത്തെ ഗോത്രവർഗമനുഷ്യരുടെ ഇടയിൽ നടക്കുന്ന കാര്യങ്ങളല്ല.
പുരുഷൻമാരെ അകർമണ്യതയിലേക്ക് നയിക്കാൻ, ഇതിൽ കൂടുതൽ എന്തുവേണം? സ്വന്തം വിയർപ്പുകൊണ്ട് വീടുകെട്ടാനും കുടുംബം പുലർത്താനും നവദമ്പതികളെ പ്രാപ്തരാക്കുകയല്ലേ വേണ്ടത്? അതിനുള്ള വിദ്യാഭ്യാസവും ജോലിയും നേടാൻ പ്രേരിപ്പിക്കുകയല്ലേ വേണ്ടത്? അതിനു പകരം അച്ഛനമ്മമാരുടെ വിയർപ്പിൽ സുഖമായി കഴിയുകയല്ലല്ലോ....
കുഞ്ഞുണ്ണി മാഷ് പറഞ്ഞത്- ‘‘ അപ്പന്റെ അപ്പം തിന്നുന്നവൻ ശപ്പൻ’’-ആണെന്നത് എന്നാണ്, ആരാണ് ഇവരെ പറഞ്ഞു ബോധ്യപ്പെടുത്തുക?
എന്റെ ജീവിതത്തിലെ സ്ത്രീധനത്തിന്റെ ഭീഷണികളെ ഒരിക്കലും നേരിടേണ്ടിവന്നിട്ടില്ല. സ്വന്തമായി ജോലിയുള്ള അഭിപ്രായങ്ങളും നിലപാടുകളുമുള്ള പെണ്ണുങ്ങൾക്ക് കാര്യങ്ങൾ എളുപ്പമായതുകൊണ്ടാകാം, എനിക്ക് അത് ഇത്ര സമാധാനത്തോടെയും അഭിമാനത്തോടെയും പറയാനാകുന്നത്.
സ്ത്രീകളെ അഭിമാനികളാക്കി, സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി അവർക്ക് കൊടുക്കാൻ സ്വാതന്ത്ര്യം നേടി പത്തെഴുപത്തഞ്ച് വർഷമാകാൻ പോകുമ്പോഴും കഴിയാത്തതെന്താവാം? 1960കളിൽ തുടങ്ങിയ നിയമനിർമാണത്തിനും പെണ്ണുങ്ങളെ രക്ഷിക്കാനാകുന്നില്ലല്ലോ.
വേരുകളിൽ സ്ത്രീധനക്കൊതി പടർന്ന സമൂഹമാണിത്. അതിന്റെ ഇലകളിൽ എന്തു പ്രയോഗം നടത്തിയാലും ഗുണമില്ല.
കൊമ്പനാന പിടിയാനയോട് പറയുമോ - എനിക്ക് ഇനിയുള്ള ജീവിതത്തിനു വേണ്ടുന്ന പത്തു ടൺ പനമ്പട്ടയും 1000 കിലോ ശർക്കരയും തന്നാൽ മാത്രമേ നമ്മുടെ സഹജീവിതം മുന്നോട്ട് പോകുകയുള്ളു എന്ന്. സിംഹം സിംഹിണിയോട് പറഞ്ഞാൽ വിവരമറിയും.
(സിംഹങ്ങൾ കുടുംബ ബന്ധത്തിൽ അതിഭീകര മാന്യന്മാരാണ്. അമർത്യാനന്ദയുടെ ആത്മകഥയിൽ ഹിമാലയൻ താഴ് വരയിലെ അദ്ദേഹത്തിന്റെ ആശ്രമത്തിൽ മാംസഭക്ഷണം കാമമുണർത്തും എന്ന് ഒരു വിഭാഗം സന്യാസിമാർ വാദിച്ചപ്പോൾ മറുഭാഗം സിംഹത്തെ പിടിച്ചാണ് എതിർവാദം ഉന്നയിച്ചത്. സിംഹം 12 വർഷത്തിലൊരിക്കൽ ഇണ ചേരുമ്പോൾ ചാമയരി മാത്രം തിന്നുന്ന ലവ് ബേർഡ്സ് മൂന്നു മിനിറ്റിൽ ഇണ ചേരും എന്നും പറഞ്ഞ്. അപ്പോൾ ഫുഡ് അല്ല പ്രശ്നം)
സ്ത്രീധനത്തെക്കുറിച്ചു പറയുമ്പോൾ എന്റെ സ്വന്തം വീട്ടിലെ ഒരു കഥ പറയാതെ വയ്യ.
വയലാർ കവിതയിലെ പോലെ 'അച്ഛൻ ഉറങ്ങിക്കിടക്കുന്നു, നിശ്ചലം; നിശ്ശബ്ദത പോലും അന്നു നിശ്ശബ്ദമായ " ദിവസം .ഏഴു വയസ്സുള്ള ഞാൻ മുതൽ 21 വയസ്സുള്ള ചേട്ടൻ വരെ അഞ്ചു മക്കൾ എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നിന്നു. ഗ്യാലറിയിൽ കണ്ടു നിൽക്കുന്നവർക്ക് സഹതാപത്തിന്റെ കണ്ണേറ് അല്ലാതെ മറ്റൊന്നും തരാനില്ല
മൂത്ത ചേച്ചി രാധയ്ക്കായി ചില ബന്ധുക്കൾ രണ്ടാം വിവാഹിതർ, മദ്യപാനികൾ, നാലാം ക്ലാസുകാർ, വൃദ്ധർ തുടങ്ങിയവരുടെ ആലോചനകളുമായി വന്നു. ആലുവാക്കാരൻ രാം മോഹന്റെ കല്യാണാലോചനയും കൊണ്ട് അദ്ദേഹത്തിന്റെ പിതാവ് വന്ന ദിവസം എന്റെ അമ്മ പതിവു ടീച്ചർ ശൈലിയിൽ പറഞ്ഞു - ‘കല്യാണം കഴിക്കുമ്പോൾ സംസ്കാരം ഉള്ളവരാണോ എന്നാണു നോക്കേണ്ടത്. ബാക്കിയൊക്കെ ആ വഴി വന്നുകൊള്ളും. നമുക്കിതു മതി ’.
വീടു പണയം വച്ച് 3 കുഞ്ഞു മാലകളും 12 വളകളും വാങ്ങി. മൂന്നാം ദിവസം, വിവാഹത്തിനു കൊടുത്ത സ്വർണവും, ഒപ്പം കുറച്ചു പണവും കൂടി മേശപ്പുറത്ത് വച്ച് നവദമ്പതികൾ മുംബയ്ക്കു തിരിച്ചു. ആ സ്വർണം കൊടുത്ത് ഞങ്ങൾ വീടു തിരിച്ചെടുത്തു.
വിവാഹ ശേഷം വധൂവരന്മാർക്കൊപ്പം ബന്ധുക്കൾ സിനിമയ്ക്ക് പോകുന്ന ഒരേർപ്പാടുണ്ട്. സത്യൻ അന്തിക്കാട് - വി.കെ.എൻ. ടീമിന്റെ അപ്പുണ്ണി സിനിമയാണ് ഞങ്ങൾ കാണാൻ പോയത് .ഒരു കാരണവർ നടത്തുന്ന വിവാഹ സംബന്ധമായ തട്ടിപ്പുകളും സൂത്രങ്ങളുമാണല്ലോ അതിന്റെ വിഷയം .തനിക്കും വിവാഹം ഒരു ലാഭക്കച്ചവടമല്ലെന്നും ഒരു വലിയ കുടുബത്തിന്റെ ഭാരം തന്റെ തലയിൽ വന്നു വീണിരിക്കുന്നുവെന്നും സഹോദരീ ഭർത്താവിനു ബോധ്യമായി. മൂന്നാം ദിവസം കൊടുത്ത സ്വർണം (ഒപ്പം കുറച്ചു പണവും കൂടി ) തിരികെ മേശപ്പുറത്ത് വച്ച് നവദമ്പതികൾ മുംബയിലേക്ക് തിരിച്ചു .
ഒരു വലിയ ഭാരമാണ് താൻ ചുമലിലേറ്റിയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം കഠിനാധ്വാനം ചെയ്യാൻ തീരുമാനിച്ചു. ഭാര്യാ -സഹോദരന്മാരെ വിദേശത്തേക്ക് അയച്ചു. അനിയത്തിമാരെ ,ഒരു പിതാവിന്റെ സ്ഥാനത്തു നിന്ന് വിവാഹം കഴിപ്പിച്ചു.
കുടുംബത്തിന്റെ കടങ്ങൾ വീട്ടാനും കൂടെക്കൂടി. അതിനിടയിൽ ,സ്വന്തമായി ഒരു കുഞ്ഞു മതി എന്നു തീരുമാനിച്ചു. പെൺകുഞ്ഞുങ്ങളെ ഏറെ ഇഷ്ടമായിരുന്നെങ്കിലും ഒരു കുഞ്ഞിനു കൂടി മോഹിക്കേണ്ടെന്നും എളുപ്പം വെട്ടിക്കുറയ്ക്കാവുന്നത് സ്വന്തം സന്തോഷങ്ങളാണെന്നു മുള്ള കരുതൽ. ചെയ്ത സത്ക്കർമ്മങ്ങളുടെ ഫലമാകാം, ഇനോക്സ് കമ്പനിയുടെ മാനേജർ പദവി വരെ എത്തി. മകൻ അമേരിക്കയിലെ ബോസ്റ്റണിൽ ഒരു ഐ ടി കമ്പനിയിൽ ഉന്നതോദ്യോഗസ്ഥനായി. ഈ പോരാട്ടത്തിനിടയിലും അമേരിക്ക ഉൾപ്പെടെ പല വിദേശ രാജ്യങ്ങളിലും പോകാനായി.
' ജീവിതം നൽകാൻ മടിച്ചതൊക്കെയും ജീവിച്ചു ജീവിതത്തോടു വാങ്ങി " മറ്റൊരു കുടുംബത്തിനു സ്നേഹപൂർവം കൈമാറി.
മറ്റുള്ളവർക്കായി സ്വയം കത്തിയെരിഞ്ഞ ആ സ്നേഹ മൂർത്തി ഈയിടെ ഞങ്ങളെ വിട്ടുപോയി.
'ദാരിദ്ര്യ മെന്തെന്നറിഞ്ഞവർക്കേ ,പാരിൽ പര ക്ലേശ വിവേകമുള്ളൂ" എന്ന് പറയുമല്ലോ., പങ്കാളിയുടെ വേദന അറിയാൻ നിങ്ങൾ ദരിദ്രനാകണമെന്നില്ല; അതിനുള്ള മനസുണ്ടാകണമെന്നു മാത്രം. കോടികൾ കൊണ്ടും വാങ്ങാനാകാത്ത പത്തരമാറ്റുള്ള മനസ്!
പെണ്ണിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഈ ഏർപ്പാട് ഇവിടെ മാത്രമല്ല, അസർബൈജാനിലോ മറ്റോ വിവാഹത്തിനു ദിവസങ്ങൾക്കു മുൻപേ സ്ത്രീധനം വാങ്ങുമത്രെ. കൈപ്പറ്റിയതിന്റെ രസീതും കൈമാറും. ഐസ് ലൻഡിലെ മനുഷ്യരാണ് ലോകത്തേറ്റവും സന്തോഷവാന്മാരായി കഴിയുന്നതെന്ന് കണക്കുകൾ പറയുന്നു.
മനുഷ്യർ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയണമെങ്കിൽ ആദ്യം ആ രാജ്യത്തെ സ്ത്രീയുടെ അവസ്ഥ മെച്ചപ്പെടണം. അവൾക്കു സന്തോഷം വേണം. അവളുടെ ഹാപ്പിനെസ് ആണ് രാജ്യത്തിന്റെ ഹാപ്പിനെസ് ഇൻഡക്സ്. രാജ്യത്തിന്റെ മനസ്സ്.രാജ്യത്തിന്റെ പുരോഗതി.
സ്ത്രീകൾ എവിടെ പൂജിക്കപ്പെടുന്നോ അവിടെ ദേവത വസിക്കുന്നു എന്നൊക്കെ ഭംഗിയായി പറയുമെങ്കിലും അവളെ കാൽക്കീഴിലിട്ട് ചവിട്ടിഞെരിക്കുന്ന മനസ്സാണ് ഇവിടത്തെ മനുഷ്യർക്കെങ്കിൽ, നമ്മൾ എന്ന ജനത ഇനിയും കുറെ കാലം കൂടി ഇരുട്ടിലാകും. സ്ത്രീ ബഹുമാനിക്കപ്പെട്ട് അന്തസ്സോടെ കഴിഞ്ഞാൽ മാത്രമേ രാജ്യത്തിനു മുന്നോട്ടു കുതിക്കാനാകൂ...എങ്കിൽ മാത്രമേ അത് സന്തോഷവും സമാധാനവുമുള്ള സമൂഹമായി മാറുകയുള്ളൂ.
നമ്മളിപ്പോഴും ഏതോ പ്രാകൃത ജനതയെപ്പോലെ പെൺപണത്തിനായി കാത്തുകെട്ടി മടിപിടിച്ച് ഇരിക്കുന്നത് എത്ര ലജ്ജാവഹം എന്നോർക്കുക.
ഫോൺ-9446030467)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |