പള്ളുരുത്തി: പ്രസിദ്ധമായ കണ്ണമാലി പള്ളി നേർച്ചസദ്യ ഇന്ന് നടക്കും. രാവിലെ 6 ന് ദിവ്യബലി. 7.30ന് പൊന്തിഫിക്കൽ സമൂഹബലി. തുടർന്ന് കൊച്ചി മെത്രാൻ ഡോ.ജോസഫ് കരിയിൽ തിരുകുടുംബത്തെ അനുസ് മരിച്ച് ഒരു കുടുംബത്തിന് നേർച്ചസദ്യവിളമ്പും. രാത്രി വരെ ഒരു ലക്ഷം പേർ സദ്യയിൽ പങ്കാളികളാകും. കൂടാതെ ഒരു ലക്ഷം പേർക്ക് പായസ ടിൻ ഇവിടെ നിന്നും വിതരണം ചെയ്തു തുടങ്ങി.
നേർച്ചസദ്യയോട് അനുബന്ധിച്ച് കുട്ടികളുടെ ചോറൂണ് ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി പന്തൽ കാൽനാട്ട് കർമ്മവും കൊടിയേറ്റവും നടന്നു. ചടങ്ങിന് ഫാ.സിജു ജോസഫ് പാലിയത്തറ, ഫാ.ജോഷി ജോർജ് ഏലേശേരിയിൽ, ഫാ.റിൻസൻ ആന്റണി കാളിയത്ത് എന്നിവർ കാർമ്മികത്വം വഹിക്കും.
1904ന്റെ അന്ത്യത്തിൽ കണ്ണമാലിയും പരിസരവും രൂക്ഷമായ കടലാക്രമണത്തിനും കോളറയ്ക്കും ഇരയായിരുന്നു. രോഗത്തെ വിശുദ്ധന്റെ നാമത്തിലുള്ള പന്തിഭോജനം വഴി നേരിടാൻ അന്നത്തെ വികാരി ഫാ.ജോസഫ് സ്വാരസ് ജനങ്ങളോട് ആഹ്വാനം ചെയ്തു. ഭക്ഷണം കഴിച്ചതോടെ മഹാമാരി ഗ്രാമത്തിൽ നിന്നും നീങ്ങി. 1905 മാർച്ച് 19 ന് തുടങ്ങിയ നേർച്ചസദ്യ ഇന്നും തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി പതിനായിരങ്ങൾ രാത്രി വരെ ഇവിടെ എത്തിച്ചേരും. രാത്രി കണ്ണമാലി പള്ളിയിൽ നിന്ന് മടങ്ങാൻ സ്പെഷൽ ബസ് സർവീസ് ഒരുക്കിയിട്ടുണ്ട്. പള്ളിയിൽ കാണിക്കയായി ലഭിക്കുന്ന പണം സാധു പെൺകുട്ടികളുടെ വിവാഹ സഹായത്തിനും ഭവന നിർമ്മാണത്തിനും വൈദ്യസഹായം, സ്കോളർഷിപ്പ് എന്നിവയ്ക്കായും നീക്കിവെച്ചിട്ടുള്ളതായി വികാരി ഫാ.ജോസഫ് ജോപ്പൻ അറിയിച്ചു. രാത്രി 12 വരെ സദ്യ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |