അമൃത്സർ: വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയെ അസ്ഥിരമാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ആയുധം വീണ്ടും ഇന്ത്യയ്ക്ക് നേരെ അവസാന അടവെന്ന നിലയിൽ പ്രയോഗിച്ചിരിക്കുകയാണ് പാകിസ്ഥാൻ. ഭിന്ദ്രൻവാലയെന്ന യുവാവിനെയും സംഘത്തെയും ചെല്ലും ചെലവും കൊടുത്ത് വളർത്തിയാണ് ഇന്ത്യയിൽ അശാന്തി വിതയ്ക്കാൻ എൺപതുകളിൽ പാകിസ്ഥാൻ ഖാലിസ്ഥാൻ വാദത്തിന്റെ വിത്തുവിതച്ചത്. പ്രധാനമന്ത്രിയുടേയും പഞ്ചാബ് മുഖ്യമന്ത്രിയുടേയും അടക്കം ഏറെപ്പേരുടെ രക്തം ചിന്തേണ്ടിവന്നെങ്കിലും അജിത് ഡോവനിലെപ്പോലുള്ള ധീരന്മാരുടെ ബലത്തിൽ 1984 ലെ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിലൂടെയും തുടർന്ന് നടന്ന ഓപ്പറേഷൻ ബ്ലാക് തണ്ടറിലൂടെയും ഖാലിസ്ഥാൻ വാദത്തേയും അതിന് പിന്തുണ നൽകിയവരെയും രാജ്യത്തുനിന്ന് തുടച്ചുനീക്കാനായി. എന്നാൽ അമൃത്പാൽ സിംഗെന്ന അഭിനവ ഭിന്ദ്രൻവാലയിലൂടെ വീണ്ടും പഴയ വിത്തുതന്നെ വിതച്ചുനോക്കുകയാണ് പാകിസ്ഥാൻ. ദുബായിൽ ട്രക്ക് ഡ്രൈവറായി ജോലിനോക്കുകയായിരുന്ന അമൃത്പാൽ സിംഗ് ഇന്ത്യയിലെത്തിയതിനുപിന്നിൽ ചരടുവലിച്ചത് പാകിസ്ഥാൻ ആണെന്നാണ് റിപ്പോർട്ടുകൾ. ഭരണാധികാരികളുടെയും പട്ടാളത്തിന്റെയും ഒത്താശയോടെ രഹസ്യാന്വേഷണ ഏജൻസിയായ ഐ എസ് ഐയാണ് നീക്കങ്ങൾ നടത്തിയത് എന്നാണ് സൂചന. ഇതിനായി ഇന്ത്യയ്ക്ക് പുറത്തുള്ള ഖാലിസ്ഥാൻ അനുകൂലികളുടെ സഹായവും ലഭിക്കുന്നുണ്ട്.
ഭിന്ദ്രൻവാല 2.0
1984 ജൂൺ 6 ന് ഇന്ത്യൻ സൈന്യം പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എന്ന സൈനിക നീക്കത്തിലാണ് ഭിന്ദ്രൻവാല കൊല്ലപ്പെട്ടത്. ഭിന്ദ്രൻവാലയെപ്പോലെ വസ്ത്രം ധരിക്കുന്ന 29 കാരനായ അമൃത്പാൽ സിംഗിനെ അനുയായികൾ വിളിക്കുന്നത് ഭിന്ദ്രൻവാല 2.0 എന്നാണ്. കഴിഞ്ഞവർഷമാണ് ദുബായിൽ നിന്ന് ഇയാൾ ഇന്ത്യയിലെത്തിയത്. തുടർന്ന് വാരിസ് പഞ്ചാബ് ദെയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോടുപാേലും ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്ന അമൃത്പാൽ അനുയായികളുടെ പ്രിയങ്കരനാണ്. ഖാലിസ്ഥാൻ വാദത്തെ അംഗീകരിക്കില്ലെന്ന് പറഞ്ഞ അമിത്ഷായോട് ഇന്ദിരാഗാന്ധിയുടെ ഗതിവരുമെന്നായിരുന്നു അമൃത്പാലിന്റെ ഭീഷണി.
12ാം ക്ലാസ് വരെ പഠിച്ച ശേഷം ദുബായിൽ അമ്മാവന്റെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിൽ ജോലി ചെയ്യാനായി ഇന്ത്യ വിട്ടു. വളരെ മോഡേണായ യുവാവില്‍ നിന്ന് താടി നീട്ടി, തലയിൽ ടര്‍ബൻ ധരിച്ച തീവ്ര സിഖ് നേതാവിലേക്കുള്ള മാറ്റം വളരെ പെട്ടെന്നായിരുന്നു. എങ്ങനെ ഇയാൾ ഇത്തരത്തിലായി എന്ന് ബന്ധുക്കൾക്കുപോലും വ്യക്തമായ അറിവില്ല. ആറുമാസങ്ങള്‍ക്ക് മുന്പ് മാത്രമാണ് അമൃത്പാല്‍സിംഗ് സുരക്ഷാ ഏജന്‍സികളുടേയും പൊലീസിന്റെയും ശ്രദ്ധയിൽ പെടുന്നത്. ഖാലിസ്ഥാൻ അനുകൂല പോസ്റ്റുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചാണ് അമൃത്പാൽ എന്തിനുംപോന്ന അനുയായികളെ സംഘടിപ്പിക്കുന്നത്. 24 മണിക്കൂറും സായുധരായ ഇവരുടെ നടുവിലാണ് അമൃത് പാൽ. അനുയായികളുടെ സമ്മതമില്ലാതെ അയാളെ ഒന്നുകാണാൻകൂടി മറ്റാർക്കും കഴിയില്ല.കഴിഞ്ഞ സെപ്തംബറിൽ ഭിന്ദ്രന്‍വാലയുടെ ജന്മഗ്രാമമായ മോഗ ജില്ലയിൽ അമൃതപാൽ നടത്തിയ പരിപാടിയിൽ ആയിരക്കണക്കിന് ഖാലിസ്ഥാനി അനുകൂലികൾ എത്തിയതോടെ സുരക്ഷാ ഏജന്‍സികൾ കടുത്ത ജാഗ്രതയിലായി.
വാരിസ് പഞ്ചാബ് ദെ
വാരിസ് പഞ്ചാബ് ദെ എന്നാൽ പഞ്ചാബിന്റെ അവകാശികൾ എന്നാണ് അര്‍ത്ഥം. 2021ലെ റിപ്പബ്ലിക് ദിനത്തില്‍ ഡൽഹിയില്‍ നടന്ന കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവാണ് വാരിസ് പഞ്ചാബ് ദെയുടെ സ്ഥാപകന്‍. 2022 ഫെബ്രുവരിയിൽ ഒരു വാഹനാപകടത്തിൽ സിദ്ദു മരിച്ചു. അതിന് ശേഷമാണ് സംഘടനയുടെ തലവനായി അമൃത് പാൽ സ്വയം അവരോധിക്കപ്പെട്ടത്.
തന്റെ വലംകൈയായ ലവ്‍പ്രീത് സിംഗ് തൂഫാനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കുന്നതിനായി കഴിഞ്ഞ ഫെബ്രുവരി 23ന് നടന്ന അജ്‌നാല പൊലീസ് സ്‌റ്റേഷൻ ആക്രമണമാണ് അമൃത്പാലിന്റെയും സംഘത്തിന്റെയും ശക്തി വ്യക്തമാക്കിയ ഒരു സംഭവം. പുണ്യഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബ് കൈകളിലേന്തിയാണ് വാളുകൾ ഉൾപ്പടെയുള്ള ആയുധങ്ങളുമായി ഇവർ പൊലീസിനെ നേരിട്ടത്. പുണ്യഗ്രന്ഥത്തിന്റെ പരിപാവനത കാത്തുസൂക്ഷിക്കുന്നതിനായി പൊലീസിന് അക്രമികളുടെ മുന്നിൽ ഏറെ സംയമനം പാലിക്കേണ്ടിവന്നു. ഒടുവിൽ തൂഫാനെ മോചിപ്പിക്കുംവരെ അക്രമങ്ങൾ അരങ്ങേറി.
ഈ വെല്ലുവിളിയും ഡോവൽ മറികടക്കുമോ?
പഞ്ചാബിലെ വിഘടനവാദം അമർച്ചചെയ്യുന്നതിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് എല്ലാത്തരത്തിലും ശക്തിയായിരുന്നത് അജിത് ഡോവലായിരുന്നു. ആ ഡോവലാണ് ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. മൂന്നര പതിറ്റാണ്ട് മുന്പ് ഓപ്പറേഷൻ ബ്ലാക് തണ്ടറിന്റെ നായകത്വം വഹിച്ച അജിത് ഡോവൽ ഇപ്പോഴത്തെ പ്രശ്നവും വളരെ നിസാരമായി ഇല്ലാതാക്കും എന്നാണ് ഭൂരിപക്ഷവും വിശ്വസിക്കുന്നത്. എന്നാൽ അന്നത്തെക്കാൾ വെല്ലുവിളി നിറഞ്ഞതാണ് പുതിയ കാലത്തിലേത്.
ഇപ്പോൾ സംഭവിക്കുന്നത്
അമൃത്പാലിനെ അറസ്റ്റുചെയ്യാനുള്ള നീക്കങ്ങളുമായി പൊലീസ് മുന്നേറുന്നതിനിടെ അവരെ സമർത്ഥമായി പറ്റിച്ച് അയാൾ രക്ഷപ്പെടുകയായിരുന്നു.ജലന്തറിലെ മേഹത്പുർ ഗ്രാമത്തിൽ അമൃത്‌പാലിന്റെ വാഹനവ്യൂഹം പൊലീസ് തടഞ്ഞെങ്കിലും വാഹനങ്ങൾ മാറിക്കയറി അമൃത്‌പാൽ കടന്നുകളഞ്ഞു. അമൃത്‌പാലിന്റെ അനുയായികളായ 78 പേരെ അറസ്റ്റ് ചെയ്തു. വാഹനങ്ങൾ പൊലീസ് പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ ഇയാളുടെ അനുയായികൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
ഏഴ് ജില്ലകളിലെ പൊലീസ് ടീം
ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് രൂപം നൽകിയ പ്രത്യേക സംഘമാണ് അമൃത് പാലിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയത്. അറസ്റ്റുചെയ്യുന്നതിനുള്ള നടപടിയുടെ ഭാഗമായി സംസ്ഥാനത്ത് മൊബൈൽ റീച്ചാർജ്, ബാങ്കിംഗ് മേഖലകളിലൊഴികെയുള്ള ഇന്റർനെറ്റ് സേവനവും എസ് എം എസ് സേവനങ്ങളും നിറുത്തലാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |