ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ സമാപനസമ്മേളനത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ കൂടുതൽ വിവരങ്ങൾ തേടി ഡൽഹി പൊലീസ് അദ്ദേഹത്തിന്റെ വസതിയിൽ എത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. പൊലീസിനെ കാണാനോ അവരെ വീട്ടിലേക്ക് കയറ്റാനോ രാഹുൽ തയ്യാറായില്ല തുടർന്ന് പൊലീസ് സംഘം നോട്ടീസ് നൽകിയശേഷം മടങ്ങി.രാഹുലിന്റെ വസതിയിൽ പൊലീസ് എത്തിയതറിഞ്ഞ് നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് മുദ്രാവാക്യം വിളികളുമായി സ്ഥലത്തെത്തിയത്. ഇവരെ പൊലീസ് നീക്കം ചെയ്തു. സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം എത്തിയത്.
'രാഹുലിനോട് സംസാരിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നത്. ജനുവരി 30-ന് ശ്രീനഗറില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയില്‍ യാത്രയ്ക്കിടെ താന്‍ നിരവധി സ്ത്രീകളെ കണ്ടുവെന്നും അവര്‍ ബലാത്സംഗത്തിനിരയായതായി തന്നോട് പറഞ്ഞിരുന്നുവെന്നുമുണ്ട്. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനായി ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് വിശദാംശങ്ങള്‍ തേടുകയാണ്' സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡ പറഞ്ഞു.
പ്രസംഗത്തിലെ പരാമർശവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് മാർച്ച് പതിനാറിന് ഡൽഹി പൊലീസ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിന് മറുപടി നൽകിയിരുന്നില്ല. തുടർന്നാണ് പൊലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. എന്നാൽ നോട്ടീസിന് നിയമ സാധുത ഇല്ലെന്നാണ് കോൺഗ്രസ് പറയുന്നത്.
അതിനിടെ രാഹുലിന്റെ വീട്ടിൽ പൊലീസ് എത്തിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.രാഹുലിനെ ദ്രോഹിക്കാനുള്ള ഡൽഹി പൊലീസിന്റെ മറ്റൊരു നീക്കമാണ് ഇതെന്നായിരുന്നു പാർട്ടി പ്രതികരണം. രാഹുലിന്റെ വീട്ടിലെത്തിയ കോൺഗ്രസ് വക്താവ് പവൻ ഖേരയെ പൊലീസ് തടഞ്ഞു. ഭയപ്പെടുത്താൻ നോക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |