മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ പറ്റി നിരവധി അഭ്യൂഹങ്ങളാണ് നിലവിലുള്ളത്. പുട്ടിൻ മാരക രോഗത്തിന്റെ പിടിയിലാണെന്നും രോഗ വിവരം മറയ്ക്കാൻ പല പരിപാടികളിലും പുട്ടിന് പകരം അദ്ദേഹത്തിന്റെ ബോഡി ഡബിളിനെയാണ് കണ്ടതെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൾ മുമ്പ് പലതവണ പ്രചരിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും റഷ്യ അംഗീകരിച്ചിട്ടില്ല. യുക്രെയിൻ അധിനിവേശം ആരംഭിച്ച ശേഷം പുട്ടിന്റെ ആരോഗ്യം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായിട്ടുണ്ട്.
പുട്ടിന് കാൻസർ ബാധയുണ്ടെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ പുട്ടിൻ ബോഡി ഡബിളിനെ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സോവിയറ്റ് ചാര സംഘടനയായ കെ.ജി.ബിയിലെ മുൻ ഉദ്യോഗസ്ഥൻ സെർജി ഷിർനോവ്. പുട്ടിനെ അടുത്തറിയാവുന്ന ആളാണിദ്ദേഹം. കെ.ജി.ബിയിലെ സീക്രട്ട് ഏജന്റിൽ നിന്നാണ് പുട്ടിൻ റഷ്യയുടെ തലപ്പത്തേക്കെത്തിയത്. തന്റെ വാദങ്ങൾ ന്യായീകരിക്കാൻ ചില വീഡിയോകളും ചിത്രങ്ങളും സെർജി പുറത്തുവിട്ടു.
സമീപ കാലത്ത് പുട്ടിൻ പങ്കെടുത്ത പരിപാടികളിൽ നിന്നുള്ള വീഡിയോകളാണിത്. പുട്ടിനിൽ കണ്ടിട്ടില്ലാത്ത ചില ആംഗ്യങ്ങളും രീതികളുമൊക്കെ ഈ വീഡിയോയിലുള്ള ' പുട്ടിനി"ൽ കാണാം. പുട്ടിന് പകരം അപരൻമാരെ ഉപയോഗിക്കുന്നുണ്ടെന്ന വാർത്തകൾ ഇത്രയും കാലം താൻ വിശ്വസിച്ചിരുന്നില്ലെന്നും സെർജി പറയുന്നു. പുട്ടിന്റെ മുഖത്തിനുണ്ടായ വ്യത്യാസങ്ങളും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ശബ്ദത്തിലും മാറ്റങ്ങളുണ്ടെന്ന് സെർജി നിരീക്ഷിക്കുന്നു.
റഷ്യ വിട്ട സെർജി നിലവിൽ ഫ്രാൻസിലാണ് ജീവിക്കുന്നത്. അതേ സമയം, വധഭീഷണി കൊണ്ട് പുട്ടിൻ അപരൻമാരെ തനിക്ക് പകരം ഉപയോഗിക്കുന്നുണ്ടോ എന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നു. പുട്ടിൻ ആരോഗ്യവാനാണെന്ന് ആവർത്തിക്കുന്ന ക്രെംലിൻ പാശ്ചാത്യ രാജ്യങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |