മൂവാറ്റുപുഴ: തക്ക സമയത്തെ ഇടപെടലിലൂടെ ഒരു യുവതിയുടെ ജീവൻ രക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ. പത്തനംതിട്ട മല്ലപ്പള്ളി ഡിപ്പോയുടെ സൂപ്പർഫാസ്റ്റ് ആംബുലൻസായി മാറിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മല്ലപ്പള്ളിയിൽ നിന്ന് പാലക്കാട്ടേയ്ക്ക് പോകുന്നതിനിടെ യാത്രക്കാരിയായ സ്ത്രീ ബസിൽ വച്ച് ഛർദിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു.
ഇവർക്ക് കൃത്രിമ ശ്വാസം നൽകാൻ ഭർത്താവ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഭാര്യയുടെ പേരുവിളിച്ച് ഇദ്ദേഹം അലമുറയിടുന്നത് കണ്ട് കണ്ടക്ടർ സി ജുബിൻ ഡ്രൈവർ കെ കെ പ്രസാദിനെ വിവരമറിയിച്ചു. തുടർന്ന് വഴിയരികിലെ ഒരു ക്ലിനിക്കിൽ അന്വേഷിച്ചെങ്കിലും ഡോക്ടറില്ലായിരുന്നു. ശേഷം പേഴക്കാപ്പള്ളിയിലെ പെട്രോൾ പമ്പിൽ ബസ് തിരിച്ച് രണ്ടുകിലോമീറ്ററോളം തിരികെയോടിച്ച് മൂവാറ്റുപുഴ സബൈൻ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ എത്തിക്കുകയായിരുന്നു.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ കെഎസ്ആർടിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. പ്രസാദിന്റെയും ജുബിന്റെയും അവസരോചിതമായ ഇടപെടൽ മൂലമാണ് യുവതിയുടെ ജീവൻ നിലനിർത്താനായതെന്നും, ഇരുവരെയും അഭിനന്ദിക്കുന്നതായും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു. ഒപ്പം ആശുപത്രിയിലെത്തിയ ഉടൻ തന്നെ വേണ്ട ക്രമീകരണങ്ങൾ ചെയ്തു തന്ന അവിടുത്തെ ജീവനക്കാരോടും മാനേജ്മെന്റിനോടും അവശതയിലായ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ ഒരേ മനസ് കാണിച്ച യാത്രക്കാർക്കും നന്ദി അറിയിക്കുന്നതായും കെഎസ്ആർടിസി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |