കോഴിക്കോട്: കർഷകരെ അനുഭാവപൂർവം പിന്തുണയ്ക്കുകയും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്ന രാഷ്ട്രീയപാർട്ടിയ്ക്ക് പൂർണപിന്തുണ നൽകുമെന്ന് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ. ബി ജെ പി ആയാലും കർഷകരെ പരിഗണിക്കുമോ എന്നതാണ് പ്രാധാന്യം അർഹിക്കുന്നത്. മാറി മാറി വന്ന കോൺഗ്രസ്, സി പി എം ഭരണകൂടങ്ങളിൽ നിന്ന് എല്ലാ തരത്തിലും കടുത്ത അവഗണനയാണ് ഉണ്ടായതെന്നും താമരശേരി ബിഷപ്പ് പറഞ്ഞു. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് പലതവണയായി ആവശ്യപ്പെട്ടതിനൊടുവിലായിരുന്നു. എന്നാൽ മറ്റെന്തോ സമ്മർദ്ദം കാരണം മുഖ്യമന്ത്രി ആ വകുപ്പ് മറ്റൊരാൾക്ക് കെെമാറി. ഇതിൽ എതിർപ്പുണ്ട്. ഞങ്ങൾക്ക് അത് വലിയൊരു പ്രശ്നമാണ്.
കർഷകർ ഒരു വലിയ സംഘടിതശക്തിയല്ലാത്തത് കൊണ്ട് അവരെ ഒരു സർക്കാരിനും വേണ്ട. എല്ലാം നഷ്ടപ്പെട്ട കർഷകനെ പിന്തുണയ്ക്കുക എന്നത് തന്നെയാണ് തീരുമാനം എന്നും ബിഷപ്പ് പറഞ്ഞു. റബ്ബർ ഇറക്കുമതി ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും അത് പരിഗണിച്ചില്ല. റബ്ബർ കർഷകന് ആശ്വാസമായിരുന്ന സബ് സി ഡി എടുത്ത് മാറ്റി. റബ്ബർ ബോർഡിന് എല്ലാ അധികാരങ്ങളും ഇല്ലാതാക്കുന്ന രീതിയിലാണ് സർക്കാർ പ്രവർത്തിച്ചത്. നെല്ലും നാളികേരവും സംഭരിക്കലല്ലാതെ കൃത്യസമയത്ത് അതിന്റെ വില കർഷകന് നൽകാനുള്ള നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നും ബിഷപ്പ് അറിയിച്ചു.
പ്രസംഗങ്ങളിലും പുസ്തകങ്ങളിലും കർഷകനെ വാഴ്‌ത്തുന്നവരാണ് ഇരുവിഭാഗം രാഷ്ട്രീയക്കാരും. എന്നാൽ ഇതൊന്നും പ്രാവർത്തികമാവുന്നില്ല. എത്രയോ നെൽകർഷകർ സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാട് കൊണ്ട് കൃഷി അവസാനിപ്പിച്ചു. മലയോര മേഖലയുടെ പേടിസ്വപ്നമായ വന്യമൃഗ ആക്രമങ്ങളിൽ പോലും നാളിതുവരെയായി സർക്കാർ കാര്യക്ഷമമായി ഇടപെട്ടിട്ടില്ല.
ആനയും കടുവയും എപ്പോൾ കൊല്ലുമെന്ന് പേടിച്ചിരിക്കുമ്പോളാണ് ബഫർ സോൺ കൊണ്ടുവന്ന് കർഷകരെ സർക്കാർ കൂടുതൽ പ്രതിസന്ധിയിൽ ആക്കുന്നത്. എത്രയോ സമരങ്ങൾ പാവപ്പെട്ട കർഷകർ ഈ കാലയളവിൽ നടത്തി പക്ഷെ ഒരു പ്രശ്നം പോലും പരിഗണിക്കപ്പെടുകയോ പരിഹരിക്കപ്പെടുകയോ ഉണ്ടായില്ലെന്നും താമരശേരി ബിഷപ്പ് പറഞ്ഞു. അതിനാൽ തന്നെ കർഷകരുടെ പ്രശ്നങ്ങളെ ഏറ്റെടുത്ത് കൂടെ നിൽക്കുന്നവരെ പാർട്ടി നോക്കാതെ പിന്തുണക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ ചെയ്യാനുദ്ദോശിക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |