തിരുവനന്തപുരം: ഈ മാസം പതിനഞ്ചിന് സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട പൊലീസ് കേസിൽ വിശദമായ പരിശോധനയ്ക്ക് ശേഷമേ തുടർ നടപടികളെടുക്കൂവെന്ന് സ്പീക്കർ എ.എൻ. ഷംസീർ റൂളിംഗിൽ വ്യക്തമാക്കി.
നിയമസഭയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസിന് തുടർ നടപടിയെടുക്കണമെങ്കിൽ പ്രിവിലജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ അനുമതിയാവശ്യമാണ്. ഇക്കാര്യം കമ്മിറ്റിയുടെ പരിഗണനയ്ക്ക് സ്പീക്കർ അയക്കണം.
സഭാദ്ധ്യക്ഷന്റെ ഓഫീസ് ഉപരോധിക്കാൻ നടന്ന ശ്രമം ദൗർഭാഗ്യകരമായിപ്പോയിയെന്ന് സ്പീക്കർ പറഞ്ഞു. അത് കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമാണ്. ഓഫീസ് ഉപരോധത്തെ തുടർന്ന് വാച്ച് ആൻഡ് വാർഡുമായുണ്ടായ ബലപ്രയോഗത്തിൽ ഏതാനും അംഗങ്ങൾക്കും വാച്ച് ആൻഡ് വാർഡിനും പരിക്കേൽക്കുകയും അവർ ആശുപത്രിയിൽ ചികിത്സ തേടുകയുമുണ്ടായി. ചിലർക്ക് സാരമായ പരിക്കുണ്ടായതായും മെഡിക്കൽ റിപ്പോർട്ടുണ്ട്. രണ്ട് ഭരണകക്ഷിയംഗങ്ങൾക്കെതിരെ അടക്കം പത്തോളം പരാതികൾ ചെയറിന് ലഭിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലായിരുന്നവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് എഫ്.ഐ.ആറിട്ട് തുട ർനടപടി സ്വീകരിക്കുകയാണെന്നും സ്പീക്കർ വ്യക്തമാക്കി.
എന്നാൽ ,ഏഴ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ കള്ളക്കേസെടുത്ത സാഹചര്യത്തിലാണ് സഭാനടപടികളുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വാദിയെ പ്രതിയാക്കുന്ന സമീപനമാണിത്.സ്പീക്കറെ ഉപരോധിക്കുക പോലും ചെയ്യാതെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കള്ളക്കേസാണെടുത്തത്. പ്രതിപക്ഷവും വാച്ച് ആൻഡ് വാർഡുമായുള്ള തർക്കത്തിനിടയിൽ ഭരണകക്ഷിയംഗങ്ങൾ എന്തിന് വന്നുവെന്നും സതീശൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |