സൂറിച്ച്: പ്രതിസന്ധി നേരിടുന്ന സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്വീസിനെ സ്വിറ്റ്സർലൻഡിലെ തന്നെ വലിയ ബാങ്കുകളിലൊന്നായ യു.ബി.എസ്. ഏറ്റെടുത്തു. 325 കോടി ഡോളറിനാണ് സ്വീസിനെ എതിരാളി കൂടിയായ യു.ബി.എസ്. ഏറ്റെടുത്തിരിക്കുന്നത്. 100 കോടി ഡോളർ വാങ്ങാൻ യു.ബി.എസ് ശ്രമം നടത്തിയെങ്കിലും സ്വിറ്റ്സർലൻഡ് സർക്കാർ ഇടപെട്ട ചർച്ചകൾക്ക് പിന്നാലെ 325 കോടി ഡോളറിന് ഇടപാട് ഉറപ്പിക്കുകയായിരുന്നു.
ഇടപാടുമായി ബന്ധപ്പെട്ട് വരാവുന്ന 540 കോടി ഡോളർ നഷ്ടം ക്രെഡിറ്റ് സ്വീസിന്റെ വിപണി മൂല്യമായ 863 കോടി ഡോളറിൽ നിന്നു കുറച്ച ശേഷമുള്ള വിലയാണ് ഓഹരിയായി നൽകുക. ഇടപാടിന്റെ ഭാഗമായി നിലവിലുള്ള ക്രെഡിറ്റ് സ്യൂസ് ഷെയർ ഹോൾഡർമാർക്ക് ഓരോ 22.48 ക്രെഡിറ്റ് സ്വീസ് ഓഹരികൾക്കും ഒരു യു.ബി.എസ് ഷെയർ ലഭിക്കും. ഇരു ബാങ്കുകളുടെയും സംയുക്ത ആസ്തി ഏകദേശം അഞ്ച് ട്രില്യൺ ഡോളറിലധികമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമാണ് യുബിഎസ്. ആഗോലതലത്തിൽ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് എന്ന പദവിയും യുബിഎസിനുണ്ട്. പ്രധാന നിക്ഷേപകരായ സൗദി നാഷണൽ ബാങ്ക്, ക്രെഡിറ്റ് സ്വീസിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതിനാൽ ഭാവിയിൽ നിക്ഷേപം നടത്തില്ല എന്ന് പ്രഖ്യാപിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് തുടക്കമിട്ടത്.
ഇതോടെ നിക്ഷേപകരുടെ വിശ്വാസം തിരിച്ചു പിടിക്കുന്നതിന് സ്വിസ് സെൻട്രൽ ബാങ്കിൽ നിന്ന് 54 ബില്യൺ ഡോളർ വായ്പ എടുക്കുമെന്ന് ക്രെഡിറ്റ് സ്വീസ് പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമാണ് സ്വീസിനെ യു.ബി.എസ്. ഏറ്റെടുക്കാൻ തീരുമാനിച്ചത്.
9,000 പേർക്ക് തൊഴിൽ നഷ്ടമാകും
തകർച്ചയിലായ ക്രെഡിറ്റ് സ്വീസിനെ യു.ബി.എസ് ഏറ്റെടുക്കുന്നതോടെ 9,000 ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്ന് റിപ്പോർട്ട്. രണ്ട് ബാങ്കിംഗ് സ്ഥാപനങ്ങൾ ഒരുമിച്ച് ചേരുമ്പോൾ ജീവനക്കാർ അധികമാകുന്നതാണ് ജോലി നഷ്ടപ്പെടാനുള്ള കാരണം. സ്വിറ്റ്സർലൻഡിലെ ഈ രണ്ട് ഭീമൻ ബാങ്കുകൾക്കും കൂടി 1.25 ലക്ഷം ജീവനക്കാരാണ് ഉള്ളത്. ഇതിൽ 30 ശതമാനവും സ്വിറ്റ്‌സർലൻഡിലാണ് ജോലിയെടുക്കുന്നത്. സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമായ യുബിഎസിന് ആഗോലതലത്തിൽ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് എന്ന പദവിയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |